ന്യൂഡല്‍ഹി: കോവിഡ് 19 ന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ദേശീയ തലത്തിലെ രോഗമുക്തി നിരക്ക് 96% (96.04) പിന്നിട്ടു. ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന രോഗ മുക്തി നിരക്കുകളില്‍ ഒന്നാണിത്. ആകെ രോഗമുക്തരുടെ എണ്ണം 98.6 ലക്ഷമായി (98,60,280) ഉയര്‍ന്നു. രോഗമുക്തരുടെയും ചികിത്സയില്‍ ഉള്ളവരുടെയും എണ്ണം തമ്മിലുള്ള അന്തരം 96,02,624 ആണ്.
ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞ് ഇന്ന് 2.57ലക്ഷമായി. 2,57,656 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 2.51% ശതമാനം മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി 21,822 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേകാലയളവില്‍ 26,139 പേരാണ് രോഗ മുക്തരായത്.
പുതുതായി രോഗമുക്തരായവരുടെ 77.99 % വും പത്ത് സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. 5707 പേര്‍ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ 4913 പേരും ചത്തീസ്ഗഡില്‍ 1588 പേരും രോഗ മുക്തരായി.
പുതിയ രോഗബാധിതരുടെ 79.87% പത്ത് സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ 6268പേര്‍. മഹാരാഷ്ട്രയില്‍ 3537 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 299 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 80.60% പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്-90 പേര്‍. പശ്ചിമബംഗാളിലും കേരളത്തിലും 28 പേര്‍ വീതം മരിച്ചു.
യുകെയില്‍ നിന്നുള്ള പുതിയ കൊറോണ വൈറസിന്റെ വകഭേദം, 10 ഗവണ്‍മെന്റ് ലാബുകളുടെ കൂട്ടായ്മയായ INSACOG, നടത്തിയ ജീനോം സീക്വന്‍സിംഗ് പരിശോധനയിലൂടെ 25 പേരില്‍ സ്ഥിരീകരിച്ചു. ഇവരെല്ലാവരും ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.