Currency

വോട്ടറുടെ മതവും ജാതിയും പറഞ്ഞു വോട്ട് പിടിച്ചാലും തിരഞ്ഞെടുപ്പ് റദ്ദാക്കാമെന്ന് കോടതി

സ്വന്തം ലേഖകന്‍Wednesday, January 4, 2017 12:23 pm

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികളുടെ മാത്രമല്ല, വോട്ടറുടെ മതവും ജാതിയും പറഞ്ഞു വോട്ട് പിടിക്കുന്നതും തിരഞ്ഞെടുപ്പു റദ്ദാക്കപ്പെടാന്‍ തക്കതായ നടപടിയാണെന്നു സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പാണു ഭരണഘടനാ ബെഞ്ച് വ്യാഖ്യാനിച്ചത്. സ്ഥാനാര്‍ഥിയോ ഏജന്റോ ഇവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയോ മതം, വര്‍ണം, ജാതി, സമുദായം, ഭാഷ എന്നിവ ഉന്നയിച്ചു വോട്ട് ചോദിക്കുന്നതും എതിര്‍സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്നതും വിലക്കുന്നതാണ് ഈ വകുപ്പ്.

ബെഞ്ചിലെ ഭൂരിപക്ഷം പേരും (നാലുപേര്‍) ഈ നിലപാടു സ്വീകരിച്ചപ്പോള്‍, നിയമം തിരുത്താന്‍ കോടതിക്ക് അധികാരമില്ലെന്നും സ്ഥാനാര്‍ഥികളുടെ മതവും ജാതിയും പറയുന്നതു മാത്രമേ പിഴവായി കണക്കാക്കേണ്ടതുള്ളൂവെന്നും മൂന്നുപേര്‍ നിലപാടെടുത്തു. സ്ഥാനാര്‍ഥികളുടെയും അവരുടെ പ്രതിനിധികളുടെയും മാത്രം മതവും ജാതിയും മറ്റുമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന മുന്‍ നിലപാടുകള്‍ തിരുത്തിയുള്ളതാണു പുതിയ വിധി.

ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍, ജഡ്ജിമാരായ മദന്‍ ബി.ലൊക്കൂര്‍, എസ്.എ.ബോബ്‌ഡെ, എല്‍.നാഗേശ്വര റാവു എന്നിവര്‍ നിയമത്തിലെ വ്യവസ്ഥയെ അതിന്റെ വാച്യാര്‍ഥത്തിലല്ല, ഉദ്ദേശ്യം കണക്കിലെടുത്തു വ്യാഖ്യാനിക്കേണ്ടതുണ്ടെന്നു നിലപാടെടുത്തു. എന്നാല്‍, നിയമത്തിലെ വാക്കുകളിലൂടെ വ്യക്തമാക്കിയിട്ടുള്ള വ്യാഖ്യാനത്തിനപ്പുറം പോകേണ്ടതില്ലെന്നു ജഡ്ജിമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, ഉദയ് ഉമേഷ് ലളിത്, ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x