
തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജിനുള്ള അപേക്ഷ ഫോറം കലക്ടറേറ്റുകളില്‍ ലഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ച 6,000 ഫോറങ്ങള്‍ വിവിധ കലക്ടറേറ്റുകളിലേക്ക് ബുധനാഴ്ച കൊറിയര്‍ വഴി അയച്ചു. ഇത്തവണ ഓണ്‍ലൈന്‍ മുഖേന മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂവെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് അപേക്ഷ ഫോറങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന നിര്‍ദേശം വന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് മുംബൈയില്‍നിന്ന് അച്ചടിച്ച അപേക്ഷ ഫോറം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ എത്തിയത്. അതേസമയം അപേക്ഷിക്കുന്നവര്‍ക്ക് 2019 ഫെബ്രുവരി 14 വരെ കാലാവധിയുള്ള പാസ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
അഞ്ചാംവര്‍ഷ അപേക്ഷകരെ നറുക്കെടുപ്പില്ലാതെ ഹജ്ജിന് തെരഞ്ഞെടുക്കുന്നത് നിര്‍ത്തിയതോടെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അപേക്ഷ സമര്‍പ്പണത്തിന് തിരക്ക് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 95,236 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.