Currency

ഇന്ത്യ- സൗദി ഹജ്ജ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു

സ്വന്തം ലേഖകന്‍Monday, January 8, 2018 12:30 pm

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യ- സൗദി ഹജ്ജ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഒരു ലക്ഷത്തി എഴുപതിനായിരം എന്ന ഇന്ത്യയുടെ ക്വാട്ട ഈ വര്‍ഷവും തുടരും. ഇരുപതു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ കപ്പലില്‍ എത്തിക്കുന്നതിന് സൗദി സര്‍ക്കാര്‍ അനുമതി നല്‍കി. ഈ വര്‍ഷം മുംബൈയില്‍ നിന്നും ജിദ്ദയിലേക്ക് കപ്പല്‍ വഴി ഹാജിമാരെ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.

മക്കയിലെ ഹജ്ജ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ സൗദിഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബെന്ദനും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുമാണ് കരാറില്‍ ഒപ്പിട്ടത്. മൂന്നു ലക്ഷത്തി അറുപതിനായിരം പേര്‍ ഈ വര്‍ഷം അപേക്ഷകരായുണ്ട്. ഇവരില്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി 1,25,000 പേര്‍ക്കും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 45,000 പേര്‍ക്കുമായിരിക്കും ഹജ്ജിന് അവസരമുണ്ടാവുക. തീര്‍ഥാടകര്‍ക്ക് അവര്‍ ഇഷ്ടപെട്ട എംബാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുക്കുവാനുള്ള അവസരം നല്‍കിയത് ഇപ്രാവശ്യത്തെ പ്രത്യേകതയാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷവും ഹജ്ജ് വിമാന സര്‍വീസ് ഉണ്ടാവില്ല. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് സാങ്കേതിക പ്രയാസങ്ങളുണ്ട്. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയമാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും മുഖതാര്‍ അബ്ബാസ് നദ്വി വിശദീകരിച്ചു.

ഓഗസ്റ്റ് പത്തൊമ്പതിനാണ് ഈ വര്‍ഷത്തെ ഹജ് കര്‍മങ്ങള്‍ ആരംഭിക്കുക. കര്‍മങ്ങള്‍ സമാപിച്ചു ഹാജിമാര്‍ ജൂലൈ പതിനാല് മുതലാണ് ജിദ്ദ, മദീന വഴി നാട്ടിലേയ്ക്ക് മടങ്ങുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x