തിരുവനന്തപുരം: 21ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും. ഉദ്ഘാടന ചിത്രമായി ‘പാര്‍ട്ടിംഗ്’ പ്രദര്‍ശിപ്പിക്കും. നവീദ് മഹ് മൗദി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം അഫ്ഗാനിസ്ഥാനിലെ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഒമ്പത് മുതല്‍ 16 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ 62 രാജ്യങ്ങളില്‍ നിന്നുള്ള 185 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നടനും സംവിധായകനുമായ അമോല്‍ പലേക്കറാണ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നത്.
അന്താരാഷ്ട്ര ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ 15 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോകസിനിമാ വിഭാഗത്തില്‍ 81 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ലൈഫ് ആര്‍ട്ട് വിഭാഗത്തില്‍ സുപ്രസിദ്ധ ഡച്ച് സംവിധായകന്‍ തിയോ വാന്‍ഗോഗിന്റേതടക്കം ആറ് ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റബ് സംവിധായകന്‍ മൈക്കള്‍ ഖൈലിഫി അധ്യക്ഷനായ അന്താരാഷ്ട്ര ജൂറിയില്‍ നടി സീമാ ബിശ്വാസ്, കസ്‌കിസ്ഥാന്‍ സംവിധായകന്‍ സെരിക്ക് അപ്രമോവ്, ഇറാനിയന്‍ നടി ബാരന്‍ കൊസാരി, ഡര്‍ബാന്‍ ഫിലിം ഫെസ്റ്റിവല്‍ പ്രോഗ്രാം ഡയറക്ടര്‍ പെഡ്രോ പിമെന്റ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.