
തിരുവനന്തപുരം: സ്വന്തം മൊബൈല്‍ ഫോണ്‍ വഴി അനായാസം ട്രെയിന്‍ ടിക്കറ്റ് എടുക്കാവുന്ന ആപ്ലിക്കേഷന്‍ നിലവില്‍വന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിലാണ് ഈ സംവിധാനം നിലവില്‍വന്നത്.
സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ക്രിസ്) എന്ന സ്ഥാപനമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയത്. ഇത് ഉപയോഗിച്ച് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള ടിക്കറ്റെടുക്കാം. ഒരു ടിക്കറ്റില്‍ നാല് പേര്‍ക്കുവരെ യാത്രക്കൂലി അടയ്ക്കാം. നാലില്‍ കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ മറ്റൊരു ടിക്കറ്റുകൂടി എടുക്കണം. ഒരു മൊബൈലില്‍നിന്നും എത്ര ടിക്കറ്റ് വേണമെങ്കിലും എടുക്കാം. എന്നാല്‍, മറ്റൊരാള്‍ക്ക് മൊബൈല്‍ വഴി ടിക്കറ്റ് കൈമാറാനാവില്ല.
മുതിര്‍ന്ന പൗരന്മാര്ക്കടക്കം യാത്ര സൗജന്യങ്ങളൊന്നും ഇതില്‍ ലഭ്യമല്ല. എടുത്ത ടിക്കറ്റ് റദ്ദാക്കാനുമാവില്ല. എന്നാല്‍, ടിക്കറ്റ് ടി.ടി.ഇയെ കാണിച്ച് ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റാം. ടിക്കറ്റെടുക്കാന്‍ ഇന്റര്‍നെറ്റും ജി.പി.എസും വേണം. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് മൊബൈലിലൂടെ എടുക്കാനാവില്ല. ടിക്കറ്റെടുക്കാന്‍ നെറ്റ് ബാങ്കിങ് വഴിയോ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഏതെങ്കിലും റെയില്‍വേ സ്റ്റേഷനിലെ യു.ടി.എസ് വഴിയോ ‘ആര് വാലറ്റി’ല്‍ പണം നിക്ഷേപിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.