Currency

103 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചരിത്രം കുറിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ

സ്വന്തം ലേഖകന്‍Saturday, January 7, 2017 2:46 pm

തിരുപ്പതി: ബഹിരാകാശ സാങ്കേതിക വിദ്യാ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കൊരുങ്ങുകയാണ് രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആര്‍.ഒ. വിദേശ രാജ്യങ്ങളുടേതടക്കം 103 ഉപഗ്രങ്ങള്‍ അടുത്തമാസം ഒറ്റയടിക്ക് വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒയുടെ പദ്ധതി. 103ല്‍ 100ഉം അമേരിക്കയും ജര്‍മ്മനിയും അടക്കമുള്ള വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ്. വന്‍ സാമ്പത്തിക നേട്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാവുക.

പി.എസ്.എല്‍.വിസി 37 റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി ആദ്യവാരം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആര്‍.ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥ് അറിയിച്ചു. ജനുവരി അവസാനം വിദേശ രാജ്യങ്ങളുടെ 80 ഉപഗ്രങ്ങളടക്കം 83 എണ്ണം ഒരുമിച്ച് വിക്ഷേപിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ മറ്റ് ചില രാജ്യങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച് ഇത് നീട്ടിവെയ്ക്കുകയായിരുന്നു. പിന്നീട് 20 എണ്ണം കൂടി കൂട്ടിച്ചേര്‍ത്താണ് ഫെബ്രുവരി ആദ്യ വാരത്തിലേക്ക് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.

1350 കിലോഗ്രാം ഭാരം വരുന്ന പേ ലോഡുകളാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന പി.എസ്.എല്‍.വിസി 37ല്‍ ഉണ്ടാവുക. ഇതില്‍ 600 കിലോഗ്രാമോളം ഉപഗ്രങ്ങളുടെ ഭാരമാണ്. ഐ.എസ്.ആര്‍.ഒ ആദ്യമായാണ് ഇത്രയധികം ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിക്കുന്നത്. വിദേശ രാജ്യങ്ങളുടേതടക്കം കഴിഞ്ഞ വര്‍ഷം 22 ഉപഗ്രങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ചിരുന്നു. അതിന്റെ അഞ്ചിരട്ടിയോളമാണ് പുതിയ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x