
മുംബൈ: ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള നാല് മാസങ്ങളില്‍ ഐടി പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ തൊഴിലവസര സാധ്യതകളെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. 76% കൂടുതല്‍ ആളുകളെയാണ് ഈ നാല് മാസത്തിനിടയില്‍ കമ്പനികള്‍ നിയമിക്കുക. എക്‌സ്‌പെരിസ് ഐടി സര്‍വ്വേയാണ് ടെക് മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കപ്പെടുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കരാറടിസ്ഥാനത്തിലാവും പല കമ്പനികളും കൂടുതല്‍ പേരെ നിയമിക്കുക എന്നും സര്‍വ്വേ പറയുന്നു. സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റാണ് കൂടുതല്‍ അവസരങ്ങള്‍ തുറക്കുക. രാജ്യത്താകമാനമുള്ള ഐടി കമ്പനികളില്‍ ഈ മാറ്റം പ്രകടമാകും.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണങ്ങള്‍ വലിയൊരു അനിശ്ചിതത്വം മേഖലയിലുണ്ടാകാന്‍ ഇടയാക്കിയിരുന്നു. പുറംപണി കരാര്‍ പരിമിതപ്പെടുത്തുമെന്നത് സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനങ്ങളും ടെക് മേഖലയെ കാര്യമായി സ്വാധീനിച്ചിരുന്നു. സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് മേഖലയിലാണ് തൊഴിലാളികള്‍ക്കായുള്ള ആവശ്യം വര്‍ധിക്കുകയെന്നും എക്‌സ്‌പെരിസ് ഐടി സര്‍വ്വേ പറയുന്നു. ഐടി കമ്പനികളിലും സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളിലും വര്‍ധിക്കുന്ന യന്ത്രവല്‍ക്കരണവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തൊഴിലാളികള്‍ കൂടുതല്‍ വൈദഗ്ധ്യം പുലര്‍ത്തേണ്ട സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നിലവില്‍ ജോലിയിലുള്ള ഐടി ജീവനക്കാരും നടത്തേണ്ടതുണ്ട്.
ടാലന്റ് ഷോര്‍ട്ടേജാണ് ഐടി മേഖല ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്‌നം. വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് സാമര്‍ത്ഥ്യവും പ്രാഗല്‍ഭ്യവും ഒരുപോലെ ഇല്ലാത്തത് തൊഴില്‍ദാതാക്കളെ വലയ്ക്കുന്നുണ്ട്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലുണ്ടായ തൊഴില്‍ അവസരങ്ങളിലെ മന്ദത ഡിസംബര്‍ മാര്‍ച്ച് മാസങ്ങളില്‍ പരിഹരിക്കപ്പെടുമെന്ന് ഐടി മേഖലയിലുള്ളവര്‍ കരുതുന്നു. ദക്ഷിണേന്ത്യയിലാണ് കൂടുതല്‍ അവസരങ്ങളുണ്ടാവുക. വരും മാസങ്ങളില്‍ 34% അവസരങ്ങള്‍ ദക്ഷിണേന്ത്യയിലുണ്ടാവും. ഉത്തരേന്ത്യയില്‍ 18%, പടിഞ്ഞാറന്‍ മേഖലകളില്‍ 20%, കിഴക്കന്‍ മേഖലയില്‍ 3% എന്നീ നിലകളിലാവും അവസരങ്ങള്‍ ഉണ്ടാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.