
ന്യൂഡല്‍ഹി: ഒമ്പത് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനായി ഒമ്പതു പേരുകള്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം സര്‍ക്കാറിന് കൈമാറിയതായി റിപ്പോര്‍ട്ട്. പുതിയ ചീഫ് ജസ്റ്റിസുമാരുടെ പേരുകള്‍ സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇത്രയും ചീഫ് ജസ്റ്റിസുമാരെ ഒരുമിച്ച് നിയമിക്കുന്നത് ഇതാദ്യമാകും.
നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്ന ഒഴിവിലേക്കാണ് പുതിയ ആളുകളെ നിയമിക്കുന്നത്. മറ്റ് അഞ്ച് ഹൈക്കോടതികളില്‍ നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസുമാരാണുള്ളത്.
മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ത്രിപുരയില്‍ ജസ്റ്റിസ് അഭിലാഷ കുമാരി, ജമ്മു കശ്മീരില്‍ ജസ്റ്റിസ് ബി.ഡി അഹമ്മദ്, രാജസ്ഥാനില്‍ ജസ്റ്റിസ് പ്രദീപ് നടരാജോഗ്, പട്‌നയില്‍ ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ഹൈദരബാദില്‍ ജസ്റ്റിസ് ടി വൈഫി, മദ്രാസ് ഹൈക്കോടതിയില്‍ ജസ്റ്റിസ് എച്ച്.ജി രമേശ്, ജാര്‍ഖണ്ഡില്‍ ജസ്റ്റിസ് പി.കെ മൊഹന്ദി എന്നിവര്‍ ചീഫ് ജസ്റ്റിസുമാരാകും. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ചത്തീസ്ഗഢ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.