
മുംബൈ: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് റിസര്‍വ് ബാങ്ക്. വിവരങ്ങള്‍ പുറത്തുവിടുന്നത് ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണ്. വിവരങ്ങള്‍ വെളിപ്പെടുത്തുന്നവരുടെ ജീവന്‍ തന്നെ ചിലപ്പോള്‍ അപകടത്തിലായേക്കാമെന്നും ആര്‍ബിഐ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് ആര്‍ബിഐയുടെ പ്രതികരണം.
1000, 500 നോട്ടുകള്‍ അസാധുവാക്കുന്നതിനു മുമ്പ് എന്തൊക്കെ തയാറെടുപ്പുകളാണ് നടത്തിയിരുന്നത്?, ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. എന്നാല്‍ ഇതൊന്നും വെളിപ്പെടുത്താനാകില്ലെന്നായിരുന്നു ആര്‍ബിഐയുടെ മറുപടി. വിവരങ്ങള്‍ പുറത്തുവരുന്നത് ഇന്ത്യയുടെ ദേശീയതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അവര്‍ മറുപടി നല്‍കി.
നോട്ട് അസാധുവാക്കലിനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരാണ് നല്‍കിയതെന്നാണ് ആര്‍ബിഐ പറയുന്നത്. പാര്‍ലമെന്ററി പാനലിനു മുന്‍പിലായിരുന്നു ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ആര്‍ബിഐയാണ് നോട്ട് അസാധുവാക്കലിന് നിര്‍ദേശം നല്‍കിയതെന്നായിരുന്നു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.