Currency

നോട്ട് അസാധുവാക്കല്‍; സാമ്പത്തിക വളര്‍ച്ച കുറയുമെന്ന ഭീതിയില്‍ രാജ്യം

സ്വന്തം ലേഖകന്‍Thursday, December 8, 2016 11:46 am

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി താല്‍ക്കാലികമാണെന്നു റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണു വിലയിരുത്തല്‍.

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം നടന്ന് ഇന്ന് ഒരുമാസം തികയുമ്പോള്‍, സാമ്പത്തിക വളര്‍ച്ച വന്‍തോതില്‍ കുറയുമെന്ന ഭീതിയിലാണു രാജ്യം. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഇനി 24 ദിവസംകൂടി ബാക്കി നില്‍ക്കെ അസാധുവാക്കിയ 14.5 ലക്ഷം കോടിയില്‍ 90 ശതമാനത്തിലധികം പണം ബാങ്കുകളില്‍ തിരികെയെത്തുമെന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി താല്‍ക്കാലികമാണെന്നു റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണു വിലയിരുത്തല്‍.

രാജ്യത്തിന്റെ ജിഡിപിയില്‍ എത്രമാത്രം കുറവുണ്ടാകുമെന്നോ പ്രതിസന്ധി എത്രകാലം നീളുമെന്നോ കൃത്യമായ കണക്കുകള്‍ ഇനിയും ലഭ്യമല്ല. അസാധുവാക്കിയ നോട്ടുകളുടെ മൂല്യത്തിനു തുല്യമായ നോട്ടുകള്‍ അടിക്കാന്‍ സമയമെടുക്കുമെന്നു ധനകാര്യ മന്ത്രാലയവും റിസര്‍വ് ബാങ്കും സമ്മതിക്കുന്നു. അസാധുവാക്കിയ 14.5 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍ 12 ലക്ഷംകോടി രൂപയുടെ നോട്ടുകള്‍ ഇതിനകം ബാങ്കുകളില്‍ എത്തിയെന്നു കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍, നോട്ട് അസാധുവാക്കിയതിലൂടെ കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ പോരാട്ടം പാളിപ്പോയോ എന്ന ചോദ്യം ബാക്കിയാകുന്നു.

ഒരു മാസം പിന്നിടുമ്പോള്‍ നാലു ലക്ഷം കോടിരൂപയുടെ പുതിയ കറന്‍സി മാത്രമാണ് റിസര്‍വ് ബാങ്കിനു ബാങ്കുകളിലേക്ക് കൈമാറാന്‍ കഴിഞ്ഞത്. 201617 വര്‍ഷം ജിഡിപി 7.6 ശതമാനത്തില്‍നിന്ന് 7.1 ശതമാനമാകുമെന്നു റിസര്‍വ് ബാങ്ക് പറയുന്നു. എന്നാല്‍ ഇതിലും കുറയുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 201718 വര്‍ഷം ജിഡിപി 5.8 ശതമാനമായി താഴുമെന്നാണു പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആംബിറ്റ് ക്യാപിറ്റലിന്റെ വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x