തൊഴിൽതേടി ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ
തൊഴിൽതേടി ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ. ഗൽF രാജ്യങ്ങളിലെ സമ്പദ്ഘടനയ്ക്ക് ഉണ്ടായ ആഘാതങ്ങൾ മൂലം 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഗൾഫിലേക്ക് പോകുന്ന ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വൻഇടിവാണ് ഉണ്ടായിരിക്കുന്നത്. വിവിധ ജിസിസി രാജ്യങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണവും ഇന്ത്യൻ തൊഴിലാളികളെ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഔദ്യോഗിക കണക്ക് പ്രകാരം 2014ൽ 775,845 ഇന്ത്യക്കാരാണ് തൊഴിൽ ആവശ്യവുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലേക്ക് പോയപ്പോൾ 2016 ആകുമ്പോൾ ഇത് 507,296 ആയി കുറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തിലും ആനുപാതികമായ ഇടിവ് ഉണ്ടായി. 2014-15 വർഷത്തിൽ 69,819 മില്യൺ ഡോളർ ആയിരുന്നു ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികൾ നാട്ടിലേക്ക് അയച്ചിരുന്ന തുക. 2015-16 വർഷത്തിൽ ഇത് 65,592 മില്യൺ ഡോളറായി കുറഞ്ഞു.
ഏറ്റവുമധികം ഇടിവ് ഉണ്ടായിരിക്കുന്നത് സൗദി അറേബ്യയിൽ തൊഴിൽ തേടി പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലാണ് . 2014ൽ 329,882 ഇന്ത്യക്കാർ സൗദിയിൽ തൊഴിലിനായി എത്തിയെങ്കിൽ 2016ൽ ഇത് 165,356 ആയി കുറഞ്ഞു. ഏകദേശം അമ്പത് ശതമാനത്തിന്റെ ഇടിവാണ് സൗദിയിൽ തൊഴിൽ തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വിവിധ ജിസിസി രാജ്യങ്ങൾ വിദേശ തൊഴിലാളികൾക്ക് കൂടുതൽ നികുതി ചുമത്താൻ തുടങ്ങിയതും മലയാളികൾ അടക്കമുള്ളവരെ ജിസിസി രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണമായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.