ഹജ്ജ് സബ്‌സിഡി എത്രയും പെട്ടെന്ന് നിര്‍ത്തലാക്കണമെന്ന നിര്‍ദേശം കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഹജ്ജ് നയം പുറത്തിറക്കുമ്പോള്‍ അന്തിമ തീരുമാനമറിയാമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു.
ന്യൂഡല്‍ഹി: ഹജ്ജ് നയം ഒരാഴ്ചക്കകം പ്രഖ്യാപിക്കും. ഹജ്ജ് സബ്‌സിഡി എത്രയും പെട്ടെന്ന് നിര്‍ത്തലാക്കണമെന്ന നിര്‍ദേശം കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഹജ്ജ് നയം പുറത്തിറക്കുമ്പോള്‍ അന്തിമ തീരുമാനമറിയാമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. മുസ്‌ലിം സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നയമെന്നും മന്ത്രി വ്യക്തമാക്കി.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്ന കാര്യത്തില്‍ ഭൂരിഭാഗം മുസ്‌ലിം സംഘടനകളും അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. ഹജ്ജ് സബ്‌സിഡി ഘട്ടം ഘട്ടമായി എടുത്തുകളയാനാണ് സുപ്രീംകോടതി ഉത്തരവ്. 2022 ആണ് അതിന് നിശ്ചയിച്ച സമയപരിധി. അതിനര്‍ഥം ആ സമയപരിധിക്കുള്ളില്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്നാണെന്നും നഖ്‌വി പറഞ്ഞു.
കേരളത്തിന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാന ന്യൂനപക്ഷ മന്ത്രി കെ.ടി. ജലീല്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് നറുക്കെടുപ്പിലൂടെയല്ലാതെ തന്നെ ഹജ്ജിന് അവസരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നിലവിലുള്ള 21 എംബാര്‍ക്കേഷന്‍ പോയന്റുകള്‍ ഈ വര്‍ഷവും നിലനിര്‍ത്തും. എന്നാല്‍ കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയന്റ് കൊച്ചിയില്‍ നിന്നു മാറ്റാന്‍ ഇപ്രാവശ്യവും എയര്‍ ഇന്ത്യ അനുവദിച്ചില്ല.
അതേസമയം അഞ്ചാം വര്‍ഷം കഴിഞ്ഞ് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കാനാവില്ലെന്നും അങ്ങനെ അനുവദിച്ചാല്‍ കേരളം പോലൊരു സംസ്ഥാനത്തുനിന്ന് പിന്നീട് ആര്‍ക്കും അപേക്ഷ നല്‍കാനാകാത്ത സാഹചര്യം സംജാതമാകുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.