
ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഖത്തര്‍ ആഭ്യന്തര വകുപ്പ്. വീട്ടുജോലിക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍ തുടങ്ങി ഗാര്‍ഹിക വിസയില്‍ ജോലി ലഭിക്കുന്നവരുടെ വിസാ നടപടിക്രമങ്ങളും ഈ സെന്ററുകളിലും പൂര്‍ത്തിയാക്കാനാകും.
നിലവില്‍ സ്വകാര്യ മേഖലയിലേക്കും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ വിസാ നടപടിക്രമങ്ങള്‍ മാത്രമാണ് ഈ സെന്ററുകള്‍ വഴിപൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍ ഗാര്‍ഹിക വിസക്കാര്‍ക്കുള്ള സേവനങ്ങള്‍ കൂടി ഇത്തരം സെന്ററുകളില്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര ഭരണകൂടത്തിന്റെ തീരുമാനം. ഇതോടെ വീട്ടുജോലിക്കാരായും ഹൗസ് ഡ്രൈവര്‍മാരായും ജോലി ലഭിക്കുന്നവരുടെ കൂടി വിസാ നടപടിക്രമങ്ങള്‍ മാതൃരാജ്യങ്ങളിലെ വിസാ സേവനകേന്ദ്രങ്ങള്‍ വഴി പൂര്‍ത്തീകരിക്കാം.
വിസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉള്‍പ്പടെയുള്ള എല്ലാ നടപടികളും ക്യൂവിസി വഴി പൂര്‍ത്തീകരിക്കാനാകും. പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ പൂര്‍ണമേല്‍നോട്ടത്തിലാണ് സെന്ററുകളിലെ ആരോഗ്യപരിശോധന. അംഗീകാരത്തിനുള്ള മേല്‍നോട്ടം വിദേശകാര്യമന്ത്രാലയത്തിനായിരിക്കും.
ഖത്തറില്‍ ജോലി ലഭിക്കുന്ന വിദേശികള്‍ക്ക് മാതൃരാജ്യത്ത് വെച്ച് തന്നെ വിസാ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഖത്തര്‍ വിസാ സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ഏഴിടങ്ങളിലാണ് ഖത്തര്‍ വിസാ സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.