Currency

നോട്ട് അസാധുവാക്കല്‍; ഭൂമി കൈമാറ്റ രജിസ്‌ട്രേഷനില്‍ വന്‍കുറവ്

സ്വന്തംലേഖകന്‍Saturday, December 3, 2016 11:43 am

ദിനംപ്രതി ശരാശരി 10 മുതല്‍ 25 ആധാരങ്ങള്‍ നടക്കുന്ന ഓഫിസുകളില്‍ നോട്ടുകള്‍ അസാധുവാക്കിയശേഷം ശരാശരി രണ്ടു മുതല്‍ അഞ്ചുവരെ ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

തിരുവനന്തപുരം: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ സംസ്ഥാനത്തെ വസ്തു കൈമാറ്റ രജിസ്‌ട്രേഷന്‍ വന്‍തോതില്‍ കുറഞ്ഞു. ദിനംപ്രതി ശരാശരി 10 മുതല്‍ 25 ആധാരങ്ങള്‍ നടക്കുന്ന ഓഫിസുകളില്‍ നോട്ടുകള്‍ അസാധുവാക്കിയശേഷം ശരാശരി രണ്ടു മുതല്‍ അഞ്ചുവരെ ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. കരാര്‍ എഴുതിയ ഭൂവുടമകള്‍ അസാധു നോട്ടുകള്‍ വാങ്ങാതായതും വസ്തു വാങ്ങുന്നവര്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണം പിന്‍വലിക്കാന്‍ കഴിയാതായതുമാണ് രജിസ്‌ട്രേഷനില്‍ വന്‍ ഇടിവുണ്ടായത്.

ഒക്ടോബറില്‍ 71,944 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതുവഴി 243 കോടിയോളം രൂപയാണ് രജിസ്‌ട്രേഷന്‍ വകുപ്പിന് ലഭിച്ചത്. എന്നാല്‍ നവംബറില്‍ 43,728 ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുവഴി 143കോടി രൂപയാണ് വരുമാനം. ഇതില്‍ 40 ശതമാനത്തോളം രജിസ്‌ട്രേഷനും എട്ടാം തീയതിക്കുമുമ്പാണ് നടന്നത്.

ഭൂമി കൈമാറ്റ രജിസ്‌ട്രേഷനില്‍ വന്‍കുറവ് നേരിട്ടിട്ടും സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പഴയ 500 രൂപ നോട്ടുകള്‍ സ്വീകരിച്ചിട്ടില്ല. നികുതിയിനത്തില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ധന സെക്രട്ടറിയും മന്ത്രിയും ആവര്‍ത്തിച്ച് പ്രഖ്യാപനമിറക്കിയിട്ടും രജിസ്‌ട്രേഷന്‍ വകുപ്പില്‍ നടപ്പായില്ല. ഇതു കാരണം രജിസ്‌ട്രേഷനായി നാണയത്തുട്ടുകള്‍ ചാക്കില്‍കെട്ടിവരെ എത്തിച്ചിരുന്നു. ഈ സാഹചര്യത്തിലും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുക്കുന്ന ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍, രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ അകാരണമായി നിഷേധിക്കുന്നതായും പരാതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x