Currency

500ന്റെ നോട്ടുകള്‍ എസ്ബിടി, എസ്ബിഐ എടിഎമ്മുകള്‍ വഴി ഇന്ന് മുതല്‍ ലഭിക്കും

സ്വന്തം ലേഖകന്‍Wednesday, November 23, 2016 12:00 pm

ബാങ്കുകള്‍ വഴി പുതിയ 500 നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. 500 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളിലൂടെ മാത്രം വിതരണം ചെയ്യാനാണ് തീരുമാനം.

തിരുവനന്തപുരം: 1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ചത് മൂലമുണ്ടായ കറന്‍സി ക്ഷാമത്തിന് ശമനമായിത്തുടങ്ങി. 500ന്റെ നോട്ട് എ.ടി.എമ്മുകളില്‍ ലഭ്യമായിത്തുടങ്ങി. ഏതാനും എസ്.ബി.ഐ എ.ടി.എമ്മുകളില്‍ തിങ്കളാഴ്ച വൈകിട്ടോടെ 500ന്റെ നോട്ട് എത്തിയിരുന്നു. ഇന്ന് എസ്.ബി.ടി എ.ടി.എമ്മുകളിലൂടെയും എസ്.ബി.ഐയുടെ ഭൂരിഭാഗം എ.ടി.എമ്മുകളിലൂടെയും നോട്ടുകള്‍ ലഭിക്കും. റിസര്‍വ് ബാങ്ക് മേഖലകേന്ദ്രത്തിലത്തെിയ പുതിയ നോട്ടുകള്‍ ഇന്നലെ വൈകിട്ടോടെ ബാങ്കുകള്‍ക്ക് വിതരണം ചെയ്തു. എസ്.ബി.ടിക്ക് മാത്രം 25 കോടിയുടെ 500രൂപ നോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പത്തുകോടിയുടെ 100 രൂപയടക്കം 40 കോടിയാണ് എസ്.ബി.ടിക്ക് ഇന്നലെ ആകെ കിട്ടിയത്.

ബാങ്കുകള്‍ വഴി പുതിയ 500 നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. 500 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളിലൂടെ മാത്രം വിതരണം ചെയ്യാനാണ് തീരുമാനം. പഴയ 500 രൂപയുടെ നോട്ട് നിറച്ച അറയില്‍ തന്നെ ചെറിയമാറ്റങ്ങളോടെ പുതിയത് വെക്കാനാകും. ഇതോടെ ചില്ലറക്ഷാമത്തിനും 2000 മാറാനുള്ള നെട്ടോട്ടത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എസ്.ബി.ഐക്ക് 10 കോടിയുടെ 500 രൂപ നോട്ടുകളാണ് കഴിഞ്ഞദിവസം കൈമാറിയത്. നോട്ട് ക്ഷാമം പരിഹരിക്കാന്‍ രണ്ടാംഘട്ടമായി ഈ മാസം അവസാനം കൂടുതല്‍ 500ന്റെ നോട്ടുകളെത്തും.രണ്ട് വിമാനങ്ങളിലായാണ് 500ന്റെയും 100ന്റെയും നോട്ടുകള്‍ കഴിഞ്ഞ ദിവസം നാസിക്കില്‍ നിന്നും തിരുവനന്തപുരത്തെത്തിച്ചത്.

നോട്ടുനിരോധനം വരുന്നതിനുമുമ്പ് 50 ലക്ഷം രൂപവരെ എ.ടി.എമ്മുകളില്‍ നിറക്കാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ നൂറിന്റെ നോട്ടുകള്‍ പരമാവധി നിറക്കാവുന്നത് അഞ്ചു ലക്ഷം രൂപ വരെയാണ്. ഇതാണ് എ.ടി.എം വേഗത്തില്‍ കാലിയാകാന്‍ കാരണമെന്ന് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നു. 500ന്റെ നോട്ടുകൂടി എത്തുന്നതോടെ ഇതിന് പരിഹാരമാകും. 150 കോടിയുടെ 500 രൂപ നോട്ടുകളും 100 കോടിയുടെ 100 രൂപ നോട്ടുകളുമാണ് റിസര്‍വ് മേഖലാകേന്ദ്രത്തില്‍ കഴിഞ്ഞദിവസമത്തെിയത്.

ബാങ്കുകളില്‍ നോട്ടുമാറാനത്തെുന്നരുടെ തിരക്ക് കുറഞ്ഞിട്ടുണ്ട്. കൈയില്‍ മഷിപുരട്ടല്‍ നടപടി ആരംഭിച്ചശേഷം ഈ കുറവ് പ്രകടമാണ്. അതേസമയം, എ.ടി.എമ്മുകളില്‍ കാത്തുനില്‍പിന് അറുതിവന്നിട്ടില്ല. സംസ്ഥാനത്തെ മൂന്നിലൊന്ന് എ.ടി.എമ്മുകളേ ഇന്നലെയും പ്രവര്‍ത്തിച്ചുള്ളൂ. നിലവില്‍ അസാധുനോട്ടുകള്‍ മാറ്റിനല്‍കാനും പുതിയ അക്കൗണ്ടുകള്‍ തുടങ്ങാനും മാത്രമാണ് ബാങ്കുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുമ്പ് ശരാശരി അഞ്ചുമുതല്‍ 10 വരെ അക്കൗണ്ടുകളാണ് പ്രതിദിനം ആരംഭിച്ചിരുന്നത്. ഇപ്പോഴിത് 25 മുതല്‍ 50 വരെയായി ഉയര്‍ന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x