Currency

ജി.എസ്.ടി; പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ആശങ്കയില്‍

സ്വന്തം ലേഖകന്‍Saturday, December 3, 2016 1:25 pm

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടി അടുത്ത സാമ്പത്തിക വര്‍ഷാദ്യം നടപ്പാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കേരളവും പശ്ചിമബംഗാളുമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ സംശയം പ്രകടിപ്പിച്ചു. നോട്ട് അസാധുവാക്കിയതു വഴിയുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ ആശങ്ക അറിയിച്ചത്. ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഗണിക്കുന്നതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട യോഗത്തിലാണ് പ്രശ്‌നം ഉന്നയിക്കപ്പെട്ടത്.

എന്നാല്‍, ജി.എസ്.ടി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതു പ്രകാരം അടുത്ത സെപ്റ്റംബര്‍ 16ന് മുമ്പ് പുതിയ സമ്പ്രദായം നടപ്പാക്കേണ്ടത് ഭരണഘടനാപരമായ നിര്‍ബന്ധിതാവസ്ഥയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ഭരണഘടന ഭേദഗതി പ്രകാരം നിലവിലെ പരോക്ഷ നികുതി സമ്പ്രദായം ഒരു വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ കഴിയില്ല. അതനുസരിച്ച് ജി.എസ്.ടി വന്നേ തീരൂ. ഓരോ പരിഷ്‌കാരത്തെയും സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത് ദോഷം ചെയ്യുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

കേരളത്തില്‍നിന്ന് ധനമന്ത്രി തോമസ് ഐസക്കും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച കൗണ്‍സില്‍ യോഗം സമാപിക്കും. എന്നാല്‍, സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരം കുറയുമെന്ന ആശങ്കയില്‍ത്തട്ടി നില്‍ക്കുകയാണ് തുടര്‍നടപടികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x