Currency

രാജ്യംവിട്ട മുഴുവന്‍ കുറ്റവാളികളെയും ഇന്ത്യയില്‍ തിരിച്ചെത്തിക്കണമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകന്‍Sunday, November 27, 2016 7:44 pm

വിവിധ കേസുകളില്‍ പെട്ട് വിചാരണ നേരിടാതെ രാജ്യംവിട്ട കുറ്റവാളികളെയാണ് തിരിച്ചെത്തിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. സമീപകാലത്ത് രാജ്യം വിടുന്ന പ്രതികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: രാജ്യംവിട്ട മുഴുവന്‍ കുറ്റവാളികളെയും ഇന്ത്യയില്‍ തിരിച്ചെത്തിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടു സുപ്രീംകോടതി നിര്‍ദേശിച്ചു. വിവിധ കേസുകളില്‍ പെട്ട് വിചാരണ നേരിടാതെ രാജ്യംവിട്ട കുറ്റവാളികളെയാണ് തിരിച്ചെത്തിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. സമീപകാലത്ത് രാജ്യം വിടുന്ന പ്രതികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നു ബോധ്യപ്പെടുത്താന്‍ ഇവരെ തിരിച്ചെത്തിക്കണം. ഇങ്ങനെ രക്ഷപ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുത്താലേ നിയമത്തിന്റെ പിടിയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന സന്ദേശം നല്‍കാനാവൂ എന്നും കോടതി അഭിപ്രായപ്പെട്ടു.

ക്രിമിനല്‍ കേസില്‍പ്പെട്ട വനിതാ വ്യവസായി റിതിക അവസ്തിയുടെ കേസ് പരിഗണിക്കവെയാണു ജസ്റ്റിസ് ഖേഹര്‍, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. റിതിക അവാസ്തിയെ എത്രയും പെട്ടെന്ന് മടക്കിക്കൊണ്ടു വരാന്‍ നടപടി തുടങ്ങണം. രോഗിയായ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനെന്ന് പറഞ്ഞ് സുപ്രീംകോടതിയുടെ അനുവാദത്തോടെയാണ് റിതിക ലണ്ടനിലേക്ക് പുറപ്പെട്ടത്. അവര്‍ പിന്നീട് തിരികെയെത്തിയില്ല. ഇതേത്തുടര്‍ന്ന് ഇവരുടെ പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന് നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ വിദേശകാര്യ വകുപ്പ് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. രാജ്യംവിട്ട റിതികയെ തിരികെയെത്തിച്ച് നിയമത്തിനു മുന്നില്‍ ഹാജരാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x