പ്രത്യേക സുരക്ഷ ഫണ്ടായി 1.19 ലക്ഷം കോടി രൂപ നല്‍കണമെന്ന ആവശ്യം ധനമന്ത്രാലയം തള്ളിയതോടെയാണ് സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍, തേര്‍ഡ് എ.സി ക്ലാസുകളിലെ യാത്രാനിരക്കില്‍ സുരക്ഷ സെസ് എന്ന പേരില്‍ കാര്യമായ വര്‍ധനയ്ക്ക് പരിഗണിക്കുന്നത്.
ന്യൂഡല്‍ഹി: റെയില്‍വേ വീണ്ടും യാത്രാനിരക്ക് വര്‍ധനയ്ക്ക്. പ്രത്യേക സുരക്ഷ ഫണ്ടായി 1.19 ലക്ഷം കോടി രൂപ നല്‍കണമെന്ന ആവശ്യം ധനമന്ത്രാലയം തള്ളിയതോടെയാണ് സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍, തേര്‍ഡ് എ.സി ക്ലാസുകളിലെ യാത്രാനിരക്കില്‍ സുരക്ഷ സെസ് എന്ന പേരില്‍ കാര്യമായ വര്‍ധനയ്ക്ക് പരിഗണിക്കുന്നത്. സെക്കന്‍ഡ് ക്ലാസ്, ഫസ്റ്റ് ക്ലാസ് എ.സി ടിക്കറ്റുകളില്‍ നാമമാത്ര വര്‍ധനയും ആലോചിക്കുന്നു.
നേരത്തേ ബജറ്റില്‍ വിഹിതം അനുവദിച്ചിരുന്ന ആധുനിക സിഗ്‌നലിങ്ങും ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കുന്നതും അടക്കമുള്ള പണികള്‍ ‘ദേശീയ റെയില്‍വേ സുരക്ഷ ഫണ്ട്’ എന്ന പേരില്‍ പുതിയ ഫണ്ടുണ്ടാക്കി ചെയ്യാനുള്ള പദ്ധതിനിര്‍ദേശമാണ് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സമര്‍പ്പിച്ചത്. ഇതിന് 1,19,183 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സുരേഷ് പ്രഭു കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതിനിര്‍ദേശം തത്ത്വത്തില്‍ അംഗീകരിച്ച ധനമന്ത്രി ആവശ്യപ്പെട്ട തുക അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. ചോദിച്ച തുകയില്‍ 25 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കാമെന്നും ബാക്കി 75 ശതമാനം തുക നിരക്ക് വര്‍ധിപ്പിച്ച് സ്വന്തംനിലയ്ക്ക് കണ്ടെത്താനും റെയില്‍വേയോട് ധനമന്ത്രി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ്, തേര്‍ഡ് എ.സി ക്ലാസ് നിരക്ക് സുരക്ഷ സെസ് എന്ന പേരില്‍ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം എ.സി ക്ലാസ് നിരക്കില്‍ വന്‍ വര്‍ധനയാണ് വരുത്തിയത്. ഇതിന് പുറമെയാണ് വിമാനനിരക്കുപോലെ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ എ.സി ക്ലാസുകളില്‍ ഏര്‍പ്പെടുത്തിയ, തിരക്കിനനുസരിച്ച് നിരക്ക് കൂട്ടുന്ന ‘സര്‍ജിങ് പ്രൈസ്’ ഏര്‍പ്പെടുത്തിയത്. വിമാനനിരക്കിനേക്കാള്‍ കൂടുതലായതിനാല്‍ ട്രെയിനിലെ ഉയര്‍ന്ന എ.സി ക്ലാസ് ഒഴിവാക്കി യാത്രക്കാര്‍ വിമാനയാത്ര തെരഞ്ഞെടുത്തത് റെയില്‍വേക്ക് തിരിച്ചടിയായിത്തീര്‍ന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധന കാര്യമായും സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ്, തേര്‍ഡ് എ.സി ക്ലാസുകളില്‍ ഊന്നുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.