
കൊച്ചി: കരിപ്പൂരില്‍നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിനുള്ള സൗദി എയര്‍ലെന്‍സിന്റെ നീക്കം അനിശ്ചിതമായി നീളുന്നു. സര്‍വീസിനായി ഡല്‍ഹിയിലെ സൗദി അംബാസിഡര്‍ നല്‍കിയ കത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമായാല്‍ മാത്രമേ സര്‍വീസ് തുടങ്ങാനാകൂ.
കരിപ്പൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലെന്‍സിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരം സര്‍വീസ് റദ്ദാക്കിയാലേ കരിപ്പൂര്‍ സര്‍വീസുകള്‍ തുടങ്ങാനാകൂ. തിരുവനന്തപുരത്തേക്ക് മൂന്ന് മാസത്തേക്ക് യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ സര്‍വീസുകള്‍ പിന്‍വലിക്കാകുന്നില്ല. ഇത് പരിഹരിക്കാന്‍ സൗദി എയര്‍ലൈന്‍സിന് പുതിയ സ്റ്റേഷനും താല്‍ക്കാലിക സീറ്റുകളും ലഭ്യമാക്കണം. ഇത് ആവശ്യപ്പെട്ടാണ് സൗദി അമ്പാസിഡര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയത്.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലെ കരാര്‍ പ്രകാരം ആഴ്ചയില്‍ ഇരുപതിനായിരം സീറ്റുകളിലാണ് യാത്ര നടത്താനാവുക. ഇതില്‍ സൗദി എയര്‍ലെന്‍സ് അവരുടെ ഇരുപതിനായിരം സീറ്റില്‍ 19670 സീറ്റുകളും കൊച്ചി, തിരുവനന്തപുരം ഉള്‍പ്പടെ എട്ടു വിമാനത്താവളങ്ങളില്‍ നിന്ന് ഉപയോഗിക്കുന്നുണ്ട്. ശേഷിക്കുന്ന 330 സീറ്റുകള്‍ സൗദി അറേബ്യയുടെ മറ്റൊരു വിമാന കമ്പനിയായ ഫ്ളൈ നാസ് ഹൈദരാബാദ്-ജിദ്ദ റൂട്ടിലുമുണ്ട്. ഇത് പരിഹരിക്കാനാണ് പുതിയ നീക്കം. തീരുമാനമായില്ലെങ്കില്‍ സര്‍വീസ് അനിശ്ചിതമായി നീളും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.