Currency

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ ഒക്ടോബറോടെ; നോവൊ വാക്സുമായി ചേര്‍ന്നുള്ള വാക്സിന്‍ ജൂണില്‍

സ്വന്തം ലേഖകന്‍Sunday, January 31, 2021 1:44 pm

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനി നോവൊ വാക്സുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ ജൂണില്‍ വിതരണത്തിന് തയ്യാറാകുമെന്ന് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സി നമ്പ്യാര്‍. കോവിഡ് പ്രതിരോധ വാക്സിനായ കൊവീഷീല്‍ഡ് വിതരണത്തിന് പിന്നാലെയാണ് അമേരിക്കന്‍ കമ്പനി നോവൊ വാക്സുമായി ചേര്‍ന്ന് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ വാക്സിന്‍ വിതരണത്തിന് എത്തിക്കുന്നത്.

ജനിതകമാറ്റം വന്ന വൈറസുകള്‍ക്കും വാക്സിന്‍ ഫലപ്രദമാകും. കുട്ടികള്‍ക്കുള്ള വാക്സിന്‍ ഒക്ടോബറോടെയെത്തുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. അതേസമയം വാണിജ്യ അടിസ്ഥാനത്തിലുള്ള വിതരണത്തിന് കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ വാക്സിന്‍ ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് തീരുമാനം. കോവിഡ് ബാധ കൂടുതലുള്ള ഇടങ്ങളില്‍ വില്‍പ്പന വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്നും അദേഹം പറഞ്ഞു.

നോവാവാക്സിന്റെ കോവിഡ് വാക്സിന്‍ അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 89.3 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു. ജനുവരി 16 മുതല്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x