
റിയാദ്: ഹറമൈന്‍ ട്രെയിന്‍ ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016 അവസാനം സര്‍വീസ് ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സര്‍വീസ് നീട്ടി വെക്കുകയായിരുന്നു. മക്ക, മദീന എന്നീ പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ്.
ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്രയ്ക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണ് ഹറമൈന്‍ റെയില്‍വെ. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നാലു മണിക്കൂര്‍ റോഡ് മാര്‍ഗമുളള യാത്ര രണ്ടു മണിക്കൂറായി ചുരുങ്ങും. ആഴ്ചയില്‍ നാല് സര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. അടുത്ത വര്‍ഷം സെപ്തംബറോടെ പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.
പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ട്രെയിനുകള്‍, പാളങ്ങള്‍, ഇതര സൗകര്യങ്ങള്‍, സിഗ്‌നല്‍ സംവിധാനം, റെയില്‍വെ സ്റ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുളളത്. ഇതിന് പുറമെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേര്‍ന്നും ഹറമൈന്‍ റെയില്‍വേ പ്രത്യേക സ്റ്റേഷന്‍ ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.