ബാംഗ്ലൂർ: കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള കണ്ടെത്തലുകളുമായി ബാംഗ്ലൂരിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റിയിലെ ലൈഫ് സയൻസ് വിഭാഗമാണ് നോവൽ കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നടത്തിയതെന്ന് ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. ഗവേഷണ കണ്ടെത്തലുകൾ പ്രശസ്ത ജേർണലായ നേച്ചർ സയന്റിഫിക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ റോസലിൻഡ് ഫ്രാങ്ക്‌ളിൻ യൂണിവേഴ്സിറ്റി, ഇറ്റലിയിലെ നാഷണൽ റിസേർച് കൌൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി ഈ അപൂർവ നേട്ടം കൈവരിച്ചത്.
ബി എസ്‌സി ബയോടെക്നോളജി വിഭാഗത്തിലെയും ബയോകെമിസ്ട്രി ആൻഡ് ജനിറ്റിക്‌സ് വിഭാഗത്തിലെയും അവസാന വർഷ വിദ്യാർഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണമാണ് വിജയകരമായത്. വാക്സിൻ കണ്ടെത്തലിലേക്കു നയിച്ച പൂർണ വിവരങ്ങൾ ലോകാരോഗ്യ സംഘടനക്കും കൈമാറിയിട്ടുണ്ട്.
ലോകം മുഴുവൻ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളിൽ മുഴുകുമ്പോൾ മനുഷ്യരാശിക്കാകെ ആശ്വാസകരമായ വാർത്തയാണ് ഇന്ത്യയിൽ നിന്നുള്ള ഈ വാക്സിൻ കണ്ടെത്തൽ. കാൽനൂറ്റാണ്ടിലധികമായി ബാംഗളൂരിൽ പ്രവർത്തിക്കുന്ന ഗാർഡൻസിറ്റി യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും ചാന്സലറും മലയാളിയായ ഡോ. ജോസഫ് വി ജി യാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.