കോവിഡ്19 ചില രോഗികളുടെ കേള്‍വിശക്തിയെ ദോഷകരമായി ബാധിക്കാന്‍ കാരണമായേക്കാമെന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. യുകെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍, റോയല്‍ നാഷണല്‍ നോസ് ആന്‍ഡ് ഇയര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ബിഎംജെ കേസ് റിപ്പോര്‍ട്ട് എന്ന മെഡിക്കല്‍ ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ്19 ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ, 45 വയസുള്ള ആസ്തമ രോഗിക്ക് കേള്‍വിശക്തി കുറഞ്ഞതായി ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് പത്താം ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് കൃത്രിമശ്വാസം ശ്വാസം നല്‍കേണ്ടതായും ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടതായും വന്നു. ശ്വാസകോശധമനികളിലെ രക്താതിമര്‍ദം, വിളര്‍ച്ച തുടങ്ങിയ കാരണങ്ങളാല്‍ രോഗിക്ക് 30 ദിവസം കൃത്രിമശ്വാസം നല്‍കേണ്ടി വന്നു.
റെംഡെസിവിര്‍, പ്ലാസ്മ തെറാപ്പി, ഇന്‍ട്രാവൈനസ് സ്റ്റിറോയിഡുകള്‍ എന്നിവ നല്‍കിയതിനെത്തുടര്‍ന്ന് രോഗിയുടെ നില മെച്ചപ്പെട്ടു. കൃത്രിമശ്വാസം നല്‍കുന്നതു നിര്‍ത്തുകയും ഐസിയുവില്‍നിന്ന് മാറ്റുകയും ചെയ്ത് ഒരാഴ്ചയ്ക്കുശേഷം രോഗിയുടെ ഇടതുവശത്തെ ചെവിയില്‍ മൂളല്‍ അനുഭവപ്പെടുകയും പൊടുന്നനെ കേള്‍വിശക്തി കുറയുകയും ചെയ്തു. കോവിഡ്19, പകര്‍ച്ചപ്പനി എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് കേള്‍വിക്കുറവും ചെവിയില്‍ അനുഭവപ്പെടുന്ന മൂളലും എന്ന് പഠനം വ്യക്തമാക്കുന്നു. സാര്‍സ്‌കോവ് ബാധിച്ച് കേള്‍വിശക്തി കുറഞ്ഞ ആദ്യ കേസ് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തതായി അമേരിക്കന്‍ ജേണല്‍ ഓഫ് ഒട്ടോളറിംഗോളജിയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗവേഷകര്‍ പരാമര്‍ശിക്കുന്നു. കോവിഡ്19 മൂലം കേള്‍വിശക്തി കുറഞ്ഞ മറ്റു രണ്ടു കേസുകള്‍ മറ്റു രണ്ടു വ്യത്യസ്ത പ്രബന്ധങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
ഇരു രോഗികള്‍ക്കും മുന്‍പ് ചെവി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇതിലൊരാള്‍ കോവിഡ്19നെത്തുടര്‍ന്ന് സ്ഥിതി ഗുരുതരമായി ഐസിയുവില്‍ അഡ്മിറ്റ് ചെയ്യേണ്ടിവന്ന അറുപതുകാരനാണ്. ഇദ്ദേഹത്തിന്റെ വലതു ചെവിയ്ക്ക് കേള്‍വിശക്തി നഷ്ടപ്പെടുകയും ഇടതുവശത്ത് കേള്‍വിക്കുറവുണ്ടാകുകയും ചെയ്തു. രണ്ടാമത്തെയാള്‍ രോഗലക്ഷണമില്ലാത്തയാള്‍ കോവിഡ് ലക്ഷണങ്ങളിലാത്തയാളായിരുന്നു. കേള്‍വിക്കുറവിനെത്തുടര്‍ന്നാണ് ക്ലിനിക്കില്‍ എത്തിച്ചത്. കോവിഡ്19 മൂലം കേള്‍വിക്കുറവ് സംഭവിച്ച കേസുകളുടെ എണ്ണം കുറവാണെങ്കിലും വൈറസസ് ബാധയും പെട്ടെന്നുള്ള കേള്‍വിശക്തി കുറയലും (സഡന്‍ ഓണ്‍സെറ്റ് സെന്‍സോറിന്യുറല്‍ ഹിയറിങ് ലോസ്) തമ്മിലുള്ള ബന്ധത്തിന്റെ സാധ്യത പരിഗണിക്കുന്നത് പ്രധാനമാണെന്നു പഠനം പറയുന്നു.
രണ്ട് കാരണങ്ങളാണു ഗവേഷകര്‍ പറയുന്നത്. സാര്‍സ്‌കോവ്രണ്ടുമായി ബന്ധിപ്പിക്കുന്ന എയ്‌സ്2 റിസപ്റ്ററുകളുടെ (രോഗപ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രോട്ടീനുകള്‍) സാന്നിധ്യം അതിലൊന്നാണ്. ചുണ്ടെലികളുടെ മധ്യചെവിയിലെ എപ്പിത്തീലിയല്‍ സെല്ലുകളില്‍ റിസപ്റ്റര്‍ പ്രകടമായതായി അടുത്തിടെ കണ്ടെത്തി. അണുബാധയോടുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തിലൂടെ കോവിഡ്19 കേള്‍വിശക്്തിയെ ബാധിച്ചേക്കാമെന്നതാണ് മറ്റൊരു കാരണം.
അണുബാധയെത്തുടര്‍ന്നുള്ള കോശജ്വലനവും സൈറ്റോകൈനുകളുടെ (പ്രതിരോധസംവിധാനവുമായി ബന്ധപ്പെട്ട തന്മാത്രകളുടെ വലിയ കൂട്ടം) വര്‍ധനവും കേള്‍വിശക്തി കുറയുന്നതിനു കാരണമാകും. കോക്ലിയയിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് പെട്ടെന്നുള്ള കുതിച്ചുചാട്ടം, കോശസമ്മര്‍ദ്ദം എന്നിവയിലേക്ക് നയിക്കുന്നതുമൂലമാണിത്. അണുബാധയെത്തുടര്‍ന്നുള്ള പഴുപ്പും സൈറ്റോകൈനുകളുടെ (പ്രതിരോധസംവിധാനവുമായി ബന്ധപ്പെട്ട തന്മാത്രകളുടെ വലിയ കൂട്ടം) വര്‍ധനവും കേള്‍വിശക്തി കുറയുന്നതിനു കാരണമാകും. ഐസിയുവില്‍ കഴിയുന്ന കോവിഡ്19 രോഗികള്‍ക്ക് കേള്‍വിക്കുറവ് അനുഭവപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.