മിഡില്‍ ഈസ്റ്റ്: അറബ് ലോകത്തെ യുവതലമുറക്ക് സാമൂഹിക മാധ്യമങ്ങളോട് കൂടുതല്‍ പ്രിയമെന്ന് സര്‍വേ റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലുള്ളവര്‍ ദിവസവും മൂന്നര മണിക്കൂറെങ്കിലും സോഷ്യല്‍ മീഡിയക്കായി മാത്രം മാറ്റിവെക്കുന്നുവെന്നാണ് സര്‍വേ ഫലം. കോവിഡിനെ തുടര്‍ന്ന് സ്ഥാപനങ്ങളും വ്യക്തികളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് വ്യാപകമായി മാറിയതാണ് വര്‍ധനവിന് പ്രധാന കാരണം. ന്യൂ മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
യു.എ.ഇയിലെ ഉപയോക്താക്കള്‍ക്ക് പത്തില്‍ കൂടുതല്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളുണ്ട്. 79 ശതമാനം അറബ് യുവാക്കളും വിവരങ്ങള്‍ക്കായി ആദ്യം ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയേയാണ്. 2015നെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണിത്. ഗുണനിലവാരം, വൈവിധ്യം, എണ്ണം എന്നിവയില്‍ സോഷ്യല്‍ മീഡിയകളിലെ ഉള്ളടക്കത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ന്യൂ മീഡിയ അക്കാദമി സി.ഇ.ഒ റാശിദ് അല്‍ അവാധി പറഞ്ഞു. 200ഓളം സോഴ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സൗദി, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലുള്ളവരാണ് മിഡില്‍ ഈസ്റ്റില്‍ ഏറ്റവുമധികം സ്നാപ്പ് ചാറ്റ് ഉപയോഗിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.