Currency

എച്ച്.ഐ.വി. നിര്‍ണയം ഇനി പെന്‍ഡ്രൈവിലൂടെ

സ്വന്തം ലേഖകന്‍Thursday, December 1, 2016 2:42 pm

എച്ച്.ഐ.വി. നിര്‍ണയം ഇനി പെന്‍ഡ്രൈവിലൂടെ. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ.. അതേ, സംഭവം സത്യമാണ്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകരും ബയോടെക് കമ്പനിയായ ഡി.എന്‍.എ. ഇലക്‌ട്രോണിക്‌സും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത യു.എസ്.ബി. സ്റ്റിക്കിലാണ് എച്ച്.ഐ.വി.1ന്റെ കൃത്യമായ അളവുകള്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ഒരു തുള്ളി രക്തത്തിലൂടെ രോഗം നിര്‍ണയിക്കാന്‍ സാധിക്കും. രക്തപരിശോധനയിലെ റിസള്‍ട്ട് ആവശ്യാനുസരണം കമ്ബ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ലഭ്യമാവും. സാധാരണ ലാബുകളില്‍ എച്ച്.ഐ.വി. റിസള്‍ട്ട് ലഭിക്കാന്‍ ഒരു ദിവസം വേണ്ടി വരുമ്പോള്‍ പെന്‍ഡ്രൈവ് ടെസ്റ്റ് വെറും 30 മിനിറ്റു കൊണ്ട് റിസള്‍ട്ട് നല്‍കും. മെഡിക്കല്‍ സൗകര്യങ്ങളൊന്നും ഇല്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളില്‍ എച്ച്.ഐ.വി. ടെസ്റ്റിങ് യു.എസ്.ബി. സ്റ്റിക്ക് വളരെ ഉപകാരപ്രദമായിരിക്കും.

കൂടാതെ ഓട്ടിസം നിര്‍ണ്ണയിക്കാനായി മൊബൈല്‍ ആപ്ലിക്കേഷനും അധികം വൈകാതെ ശാസ്ത്രലോകം വികസിപ്പിച്ചെടുക്കും. ന്യൂയോര്‍ക്ക് ബഫല്ലോ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങ് വിഭാഗത്തിലെ പ്രൊഫസറായ വെന്‍യാഓ ഷുവിനും വിദ്യാര്‍ത്ഥിയായ കുന്‍ വൂ ചൂവിനും തോന്നിയ ആശയമാണിത്. രണ്ട് വയസില്‍ താഴെയുള്ള കുട്ടികളിലെ ഓട്ടിസ നിര്‍ണയത്തിനാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ടത്. ചിത്രങ്ങള്‍ നോക്കുമ്പോള്‍ കുട്ടികളുടെ കണ്ണിന്റെ ചലനം 54 സെക്കന്‍ഡ് നിരീക്ഷിച്ചാണ് ആപ് ഓട്ടിസം നിര്‍ണയിക്കുന്നത്. ഓട്ടിസം ബാധിതരുടെ കണ്ണുകളുടെ ചലനം മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായതിനാലാണ് കണ്ണുകള്‍ നിരീക്ഷിക്കുന്നത്.

ആപ്ലിക്കേഷന്‍ നല്‍കുന്ന റിസള്‍ട്ടിന് 93.96% കൃത്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കുട്ടികളിലെ ഓട്ടിസ നിര്‍ണയം നേരത്തെയുള്ള ചികിത്സയ്ക്ക് സഹായിക്കുമെന്നതാണ് ആപ്ലിക്കേഷന്റെ മറ്റൊരു പ്രധാന ഗുണം. കണക്കുകള്‍ സൂചിപ്പിക്കുന്നതു പ്രകാരം നിലവില്‍ ലോകത്ത് ആയിരം പേരില്‍ രണ്ട് പേര്‍ക്ക് ഓട്ടിസം ഉണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x