
ന്യൂഡല്‍ഹി: വ്യാഴാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഒരു സംഘം വിദ്യാര്‍ഥികള്‍ രൂപകല്‍പന ചെയ്ത കലാംസാറ്റ്-വി 2 വിക്ഷേപിച്ചു. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ, നിര്‍മാണ ചെലവു ചുരുങ്ങിയ ഉപഗ്രഹം നിര്‍മിച്ച് ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ ഇതോടെ ചരിത്രം കുറിക്കുകയായിരുന്നു.
ആറു ദിവസത്തിനുള്ളില്‍ 12 ലക്ഷം രൂപ മാത്രം ചെലവാക്കി നിര്‍മിച്ച കലാംസാറ്റ്-വി 2 ഉപഗ്രഹത്തിന് ഒരു സാധാരണ തടിക്കസേരയേക്കാള്‍ ഭാരം കുറവാണ്. സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ ഉപഗ്രഹവിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഒരു രൂപ പോലും ഈടാക്കിയില്ല. ഇത് ഈ രംഗത്ത് പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാവും.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കലാംസാറ്റ് വിക്ഷേപിച്ചിരിക്കുന്നത്. കലാംസാറ്റിന് മുമ്പ് ഈ സംഘം നിര്‍മിച്ച 64 ഗ്രാം ഭാരമുള്ള ‘ഗുലാബ് ജാമുന്‍’ നാസ 2017 ല്‍ വിക്ഷേപിച്ചെങ്കിലും അത് ഭ്രമണപഥത്തിലെത്തിയില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി കലാംസാറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥി സംഘത്തെ അഭിനന്ദിച്ചു. കലാംസാറ്റിനൊപ്പം മറ്റൊരു ഉപഗ്രഹം കൂടി പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. മൈക്രോസാറ്റ്-ആര്‍ എന്ന ഈ ഉപഗ്രഹം സൈനികാവശ്യങ്ങള്‍ക്കായി ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയയക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.