
ലെഗോസ്: വിമാനത്താവളത്തില്‍ പറന്നുയരാന്‍ തയ്യാറെടുക്കുകയായിരുന്ന വിമാനത്തിന്റെ ചിറകില്‍ പിടിച്ചുകയറിയ യുവാവ് പരിഭ്രാന്തിപരത്തി. നൈജീരിയയിലെ തിരക്കേറിയ ലെഗോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അസ്മാന് എയര്‍ലൈന്‍സ് വിമാനം പുറപ്പെടാനായി എയര്‍ട്രാഫിക് കണ്ട്രോളില് നിന്നുള്ള നിര്‍ദേശത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിനുള്ളിലിരുന്ന യാത്രക്കാരിലൊരാള്‍ ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിക്കുകയാണ്.
പറന്നുയരാന്‍ തയ്യാറെടുക്കുന്ന വിമാനത്തിന്റെ ചിറകില്‍ ഒരാള്‍ അതിക്രമിച്ചുകയറിയെന്നും ഇയാളെ പിടികൂടിയെന്നും നൈജീരിയന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പുറപ്പെടാന്‍ തയ്യാറായി സീറ്റുകളിലിരിക്കുകയായിരുന്ന യാത്രക്കാര്‍ വിന്‍ഡോയിലൂടെ ഞെട്ടിക്കുന്ന കാഴ്ചകണ്ട് പരിഭ്രാന്തരായി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം റണ്‍വേയില്‍ നിന്ന് തിരികെ കൊണ്ടുപോയി വിശദമായ പരിശോധനകള്‍ നടത്തിയെന്നും അതിന് ശേഷമാണ് പുറപ്പെട്ടതെന്നും നൈജീരിയന്‍ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് അറിയിച്ചു.
വിമാനത്തിന്റെ ചിറകിന് മുകളില്‍ ഇയാള്‍ എങ്ങനെ കയറിയെന്നും ഇയാളുടെ ഉദ്ദേശമെന്തായിരുന്നുവെന്നും വ്യക്തമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.