ഒരു ഓഫിസിലെ സിസിടിവി ഫൂട്ടേജിലെ ദൃശ്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ വെര്‍ച്വല്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ഒപ്പം ഒരു അമ്മയുടെ അസാമാന്യ ധൈര്യത്തെക്കുറിച്ചും അവരുടെ മനസ്സാന്നിധ്യത്തെക്കുറിച്ചും. എന്നാല്‍ ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ ഒരു നിമിഷം ഹൃദയമിടിപ്പ് നിലച്ചു പോകുന്നതുപോലെ തോന്നും.
ഓഫിസ് കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് ലിഫ്റ്റില്‍ വന്നിറങ്ങുന്ന ഒരു അമ്മയും മകനുമാണ് ദൃശ്യങ്ങളിലുള്ളത്. ലിഫ്റ്റില്‍ നിന്നറങ്ങിയ അമ്മ കുഞ്ഞിന്റെ കൈയില്‍ പിടിച്ച് നടക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഇടയ്ക്ക് അമ്മയ്‌ക്കൊരു ഫോണ്‍വരികയും കുഞ്ഞ് അമ്മയുടെ പിടിവിട്ട് ബാല്‍ക്കണിയിലെ പടിക്കെട്ടുകള്‍ക്കരികിലേക്കു പോകുകയും ചെയ്യുന്നു. ബാല്‍ക്കണിയിലെ കമ്പികളില്‍ പിടിച്ച് കളിക്കാന്‍ തുടങ്ങിയപ്പോഴാണ് കുഞ്ഞ് കമ്പികള്‍ക്കിടയിലൂടെ ഊര്‍ന്നു താഴേക്കു വീഴാന്‍ തുടങ്ങിയത്.
കുഞ്ഞിന് അപകടത്തിലേക്ക് പോകുന്നുവെന്ന് മനസ്സിലാക്കിയ നിമിഷം തന്നെ മനസ്സാന്നിധ്യം കൈവിടാതെ അമ്മ അവനെ രക്ഷിച്ചു. തലകീഴായി തൂങ്ങി താഴേക്കു വീഴാന്‍ തുടങ്ങിയ കുഞ്ഞിന്റെ കാലുകളില്‍ അമ്മയ്ക്ക് പിടുത്തം കിട്ടിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവം നടക്കുമ്പോള്‍ ആ ഫ്‌ലോറിലുണ്ടായിരുന്ന ജോലിക്കാരന്‍ പടിക്കെട്ടുകളിലൂടെയിറങ്ങി കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു.
സംഭവമറിഞ്ഞ് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അമ്മ കുഞ്ഞിനെ മുകളിലേക്ക് വലിച്ചെടുത്തിരുന്നു. കുഞ്ഞിനെ അമ്മ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പ്രാവശ്യമാണ് ആളുകള്‍ കണ്ടത്. ദൃശ്യങ്ങള്‍ കണ്ട ഭൂരിപക്ഷം ആളുകളും അമ്മയെ അഭിനന്ദിച്ചുകൊണ്ടാണ് പ്രതികരിച്ചത്. അമ്മയുടെ ധീരതയെയും മനസ്സാന്നിധ്യത്തെയും നമിക്കുന്നുവെന്നാണ് അവര്‍ കുറിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.