Currency

ബ്രക്‌സിറ്റിനു പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയില്‍ വാദം തുടങ്ങി

സ്വന്തം ലേഖകന്‍Tuesday, December 6, 2016 11:46 am

വാദം നാലുദിവസം നീണ്ടുനില്‍ക്കും. അടുത്തമാസം ആദ്യവാരം കോടതി ഇക്കാര്യത്തില്‍ അന്തിമ വിധി പ്രഖ്യാപിക്കും. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന നിര്‍ണായക കേസില്‍ സുപ്രീം കോടതിയിലെ 11 ജഡ്ജിമാരും അടങ്ങിയ ഫുള്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

ലണ്ടന്‍: ബ്രക്‌സിറ്റ് നടപടികള്‍ ആരംഭിക്കുന്നതിനു പാര്‍ലമെന്റിന്റെ അനുമതി തേടണമെന്ന ഹൈക്കോടതി വിധിക്കെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ വാദം തുടങ്ങി. വാദം നാലുദിവസം നീണ്ടുനില്‍ക്കും. അടുത്തമാസം ആദ്യവാരം കോടതി ഇക്കാര്യത്തില്‍ അന്തിമ വിധി പ്രഖ്യാപിക്കും. രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന നിര്‍ണായക കേസില്‍ സുപ്രീം കോടതിയിലെ 11 ജഡ്ജിമാരും അടങ്ങിയ ഫുള്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

കോടതി നടപടികള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ 80 പത്രപ്രവര്‍ത്തകര്‍ക്കും പ്രത്യേകം അക്രഡിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. നൂറിലേറെ പൊതു ജനങ്ങള്‍ക്കും കോടതി നടപടികള്‍ നേരില്‍ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അംഗരാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍മാറുന്നതു സംബന്ധിച്ച നിബന്ധനകള്‍ അടങ്ങുന്നതാണ് ലിസ്ബന്‍ ഇടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50. ഇതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായി പാര്‍ലമെന്റിന്റെ അനുമതി തേടണമെന്ന് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഹിതപരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ടു പോയിരുന്ന തെരേസ മേ സര്‍ക്കാരിന് ഈ വിധി കനത്ത തിരിച്ചടിയായി. ഇന്‍വെസ്റ്റ്‌മെന്റ് മാനേജരായ ഗിന മില്ലര്‍, ബ്യൂട്ടീഷനായ ഡയര്‍ ഡോസ് സാന്റോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെറിയൊരുസംഘം ബ്രക്‌സിറ്റ് വിരുദ്ധരാണ് സര്‍ക്കാര്‍ നീക്കത്തിനെതിരേ കോടതിയെ സമീപിച്ചത്. പ്രതിപക്ഷകക്ഷികള്‍പോലും ചെയ്യാതിരുന്ന ഈ നീക്കത്തിന് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായ അനുകൂല പ്രതികരണം അപ്രതീക്ഷിതമായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x