Currency

സൗദിയില്‍ യോഗ്യത പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങള്‍; പരാജയപ്പെടുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കില്ല

സ്വന്തം ലേഖകന്‍Wednesday, March 17, 2021 12:48 pm

റിയാദ്: രാജ്യത്തെ തൊഴില്‍ യോഗ്യത പരീക്ഷക്ക് ഓരോരുത്തര്‍ക്കും മൂന്ന് അവസരങ്ങള്‍ നല്‍കുമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. മൂന്ന് തവണയും പരാജയപ്പെടുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കില്ല. പുതുതായി നിയമിക്കുന്ന തൊഴിലാളികള്‍ക്ക് അവരവരുടെ രാജ്യങ്ങളില്‍ വച്ച് തന്നെയാണ് പരീക്ഷ നടത്തുക.

സൗദിയില്‍ നിലവിലുള്ള തൊഴിലാളികള്‍ക്ക് അടുത്ത ജൂലൈ മുതലാണ് തൊഴില്‍ നൈപുണ്യ പരീക്ഷ ആരംഭിക്കുന്നതെങ്കിലും, പദ്ധതിയുടെ ആദ്യ ഘട്ടമായി പ്ലംബിംഗ് ഇലക്ട്രിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതിനോടകം തന്നെ പരീക്ഷ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന പതിനാലോളം സൈറ്റുകള്‍ വഴി സ്വമേധയാ യോഗ്യത പരീക്ഷക്ക് ഹാജരാകാം.

ജൂലൈ മാസം മുതല്‍ വന്‍കിട കമ്പനികളിലെ തൊഴിലാളികള്‍ക്കും യോഗ്യത പരീക്ഷ നിര്‍ബന്ധമാകും. വലിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആഗസ്റ്റ് മുതലും, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സെപ്റ്റംബര്‍ മുതലുമാണ് പരീക്ഷ. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളെ, തൊഴിലാളികളുടെ എണ്ണമനുസരിച്ച് രണ്ട് വിഭാഗങ്ങളാക്കി തിരിച്ചാണ് പരീക്ഷ നടത്തുക.

എ വിഭാഗത്തിന് ഒക്ടോബറിലും, ബി വിഭാഗത്തിന് ഡിസംബറിലും പരീക്ഷ നടത്തുവാനാണ് നീക്കം. വെല്‍ഡിംഗ്, വാഹനങ്ങളുടേയും എഞ്ചിനുകളുടേയും റിപ്പയര്‍ ജോലികള്‍, ടെലികോം, ഇലക്ട്രോണിക്‌സ്, ആശാരിപണി, ഡ്രില്ലിംഗ്, ഓയില്‍ എക്‌സ് പോളോറേഷന്‍, കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ ജോലികള്‍, എയര്‍കണ്ടീഷനിംഗ്, കൂളിംഗ്, കൊല്ലപ്പണി, എന്നിവക്കും പരീക്ഷ നിര്‍ബന്ധമാകും.

തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് തൊഴിലാളികളെ ഹാജരാക്കുവാനുള്ള ബാധ്യത തൊഴിലുടമകള്‍ക്കാണ്. തൊഴിലാളികളുടെ തൊഴില്‍ മികവ് ഉറപ്പ് വരുത്തുകയും, തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x