Currency

വേതനം മുടങ്ങിയാല്‍ കമ്പനികള്‍ക്ക് 3000 റിയാല്‍ വീതം പിഴ

സ്വന്തം ലേഖകന്‍Friday, July 19, 2019 1:34 pm

ദോഹ: തുടര്‍ച്ചയായ രണ്ട് മാസങ്ങള്‍ തൊഴിലാളികള്‍ക്ക് വേതനം മുടങ്ങിയാല്‍ ഒരു തൊഴിലാളിക്ക് എന്ന കണക്കില്‍ കമ്പനിയില്‍ നിന്ന് 3,000 റിയാല്‍ വീതം പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയം. വേതന സംരക്ഷണ സംവിധാനം (ഡബ്ല്യൂപിഎസ്) നടപ്പാക്കാതിരിക്കുകയോ ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്ന കമ്പനികള്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഡബ്ല്യുപിഎസ് കൃത്യമായി നടപ്പാക്കാന്‍ എല്ലാ കമ്പനികളും ബിസിനസ് ഉടമകളും ശ്രദ്ധിക്കണം. ബാങ്ക് വഴി തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം നല്‍കുന്നുണ്ടോയെന്നത് കമ്പനി ഉടമകള്‍ ഉറപ്പാക്കണം. വേതനം മുടങ്ങിയാല്‍ തൊഴിലാളികള്‍ക്ക് മന്ത്രാലയത്തെ അറിയിക്കാം. രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന ഏതൊരു കമ്പനിയും ഡബ്ല്യുപിഎസ് വഴി ആയിരിക്കണം തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ടത്. കമ്പനികള്‍ വേതനം മുടക്കുകയോ കാലതാമസം വരുത്തുകയോ ചെയ്താല്‍ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഡബ്ല്യൂപിഎസ് നടപ്പാക്കിയത്.

കമ്പനികളുടെ തെറ്റായ ആരോപണങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനുള്ള തെളിവാണ് ബാങ്ക് വഴിയുള്ള വേതനം. പ്രതികൂലമായ തൊഴില്‍ സാഹചര്യങ്ങള്‍, അവകാശ ദുരുപയോഗം എന്നിവ നേരിടുന്ന തൊഴിലാളികളുടെ സംരക്ഷണത്തില്‍ മന്ത്രാലയം ശ്രദ്ധ ചെലുത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x