Currency

കുടുംബ വിസ: ശമ്പള പരിധി 600 റിയാലായി തുടരുമെന്ന് ഒമാന്‍

സ്വന്തം ലേഖകന്‍Sunday, January 8, 2017 8:35 am

മസ്‌കത്ത്: ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന വിദേശികളുടെ ശമ്പളപരിധി 600 റിയാലായി തുടരുമെന്ന് മജ്‌ലിസുശൂറ അംഗം താരീഖ് അല്‍ ജുനൈബി. ശമ്പളപരിധി താഴ്ത്തി കൂടുതല്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരാന്‍ അവസരമൊരുക്കുന്നത് സംബന്ധിച്ച ശൂറയുടെ ചോദ്യത്തിന് കുടുംബ വിസാ നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന മറുപടിയാണ് ആര്‍ഒപി നല്‍കിയതെന്ന് കൗണ്‍സില്‍ ഓഫീസ് അംഗം കൂടിയായ അല്‍ ജുനൈബി അറിയിച്ചു.

മന്ത്രിസഭാ കൗണ്‍സില്‍ രൂപം നല്‍കിയ പ്രത്യേക കമ്മിറ്റി ഇത് സംബന്ധിച്ച പഠനം നടത്തിയശേഷമാണ് കുടുംബവിസ അനുവദിക്കുന്നതിനുള്ള പരിധി 600 റിയാലായി നിശ്ചയിച്ചതെന്നും കാട്ടിയാണ് ആര്‍.ഒ.പി മറുപടി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് ശമ്പളപരിധി നിശ്ചയിച്ചിരിക്കുന്നതെന്നും ഇതുസംബന്ധിച്ച പുനരാലോചന നടത്തണമെന്നുമാണ് ശൂറ ആര്‍.ഒ.പിയോട് ആവശ്യപ്പെട്ടത്.

കണക്കുകള്‍ പ്രകാരം 17,47,097 വിദേശികളാണ് ഒമാനിലുള്ളത്. 2016 ന്റെ ആദ്യ പകുതിയില്‍ മാത്രം 2.13 ശതകോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. പ്രവാസികള്‍ നാട്ടില്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒക്ടോബറില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി അത് തള്ളിയിരുന്നു. അന്താരാഷ്ട്ര നാണയനിധിയുമായി ഒപ്പിട്ട കരാറുകളുടെ ലംഘനമാകുമെന്നതിനാല്‍ ഒമാന്‍ ഇത്തരം നികുതി ഏര്‍പ്പെടുത്തില്ലെന്നായിരുന്നു സെന്‍ട്രല്‍ ബാങ്ക് മേധാവിയുടെ വിശദീകരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x