Currency

സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ജോലി നേടിയവർക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Wednesday, April 5, 2017 3:39 pm

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കി സൗദിയില്‍ ജോലിക്ക് ശ്രമിക്കുകയോ ഇത്തരത്തില്‍ ജോലി നേടിയെടുക്കുകയോ ചെയ്താല്‍ ഇനി മുതല്‍ കടുത്ത ശിക്ഷ ലഭിക്കും.

 

റിയാദ്: സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ അന്വേഷിച്ച് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളോ വ്യാജ രേഖയോ ഉപയോഗിച്ച് ജോലി നേടിയാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. കുടാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് തിരിച്ചയയ്ക്കുക.

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കി സൗദിയില്‍ ജോലിക്ക് ശ്രമിക്കുകയോ ഇത്തരത്തില്‍ ജോലി നേടിയെടുക്കുകയോ ചെയ്താല്‍ ഇനി മുതല്‍ കടുത്ത ശിക്ഷ ലഭിക്കും. രാജ്യാന്തര സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഏജന്‍സിയായ ഡാറ്റാ ഫ്ളോ വഴി സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി അതത് സര്‍വകലാശാലകളിലേക്ക് പരിശോധനക്കയയ്ക്കും.

നിലവില്‍ സ്ഥാപനം ഇല്ലെങ്കിലോ, അല്ലെങ്കില്‍ സര്‍വകലാശാല അംഗീകാരമില്ലാത്തവയോ ആണെങ്കില്‍ അത് വ്യാജ രേഖയായി കണക്കാക്കി പരിശോധനാ ഏജന്‍സി വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് യാത്ര അനുമതി, ഫൈനല്‍ എക്സിറ്റ് തുടങ്ങിയ സേവനങ്ങള്‍ തടഞ്ഞു വയ്ക്കും.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫര്‍, എന്‍ജിനീയര്‍ തുടങ്ങി സൗദി കൗണ്‍സില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന എല്ലാ പ്രഫഷണലുകള്‍ക്കും ഇത് ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x