
ദോഹ: തൊഴില്‍ കരാറിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ തൊഴിലുടമയെ അറിയിച്ചശേഷം പ്രവാസിക്ക് അന്തിമമായി രാജ്യത്തിനു പുറത്തു പോകാം. എക്‌സ്പാട്രിയേറ്റ്‌സ് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ കരാര്‍ പ്രകാരം തൊഴിലുടമയെ അറിയിച്ച് അവധിക്കോ, അടിയന്തര ആവശ്യങ്ങള്‍ക്കോ, മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ രാജ്യത്തിനു പുറത്തു പോകാനാകുമെന്നും കമ്മിറ്റി സെക്രട്ടറി ക്യാപ്റ്റന്‍ ജുമാ അലി അല്‍ ബുയെയ്‌നെയ്ന്‍ പറഞ്ഞു.
പ്രവാസികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തയാറാണെന്നു കമ്മിറ്റി ചെയര്‍മാനും ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ വിഭാഗം ഡയറക്ടറുമായ ബ്രിഗേഡിയര്‍ സലേം സഖ്ര്‍ അല്‍ മുറൈഖി പറഞ്ഞു. പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രാലയം മുന്‍പന്തിയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുടമ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കാന്‍ വിസമ്മതിച്ചാല്‍ പ്രവാസിക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിയെ സമീപിക്കാം. മൂന്നു പ്രവൃത്തിദിവസത്തിനുള്ളില്‍ കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ആവശ്യമായ രേഖകളടക്കം കമ്മിറ്റി സെക്രട്ടേറിയറ്റിനു പ്രത്യേക ഫോര്‍മാറ്റിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്‍ അപേക്ഷ കൈപ്പറ്റി പരാതിക്കാരനു ഗ്രീവന്‍സസ് നമ്പര്‍ നല്‍കും. കമ്മിറ്റിയുടെ തീരുമാനം ബന്ധപ്പെട്ട മന്ത്രാലയത്തെയും തൊഴിലുടമയെയും പ്രവാസിയെയും അറിയിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.