Currency

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

സ്വന്തം ലേഖകന്‍Friday, November 17, 2017 1:12 pm

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രിയുടെ പ്രവര്‍ത്തനം ജനുവരിയില്‍ ആരംഭിക്കും. രാജ്യത്ത് വിദേശികളുടെ ചികിത്സാ സൗകര്യം ലക്ഷ്യമാക്കി ഫര്‍വാനിയയിലും ദജീജിലും രണ്ട് ഹെല്‍ത് സെന്ററുകളാണ് തുറക്കുന്നത്.

 

കുവൈത്ത് സിറ്റി: വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രിയുടെ പ്രവര്‍ത്തനം ജനുവരിയില്‍ ആരംഭിക്കും. രാജ്യത്ത് വിദേശികളുടെ ചികിത്സാ സൗകര്യം ലക്ഷ്യമാക്കി ഫര്‍വാനിയയിലും ദജീജിലും രണ്ട് ഹെല്‍ത് സെന്ററുകളാണ് തുറക്കുന്നത്. ഇന്‍ഷുറന്‍സ് ആശുപത്രി എക്‌സിക്യുട്ടിവ് മേധാവി ഡോ. സാലിഹ് അഹ്മദ് അല്‍ സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്.

പ്രത്യേക ആശുപത്രികള്‍ ആരംഭിക്കുന്നതോടെ വിദേശികളില്‍ നിന്ന് ഈടാക്കുന്ന ഇന്‍ഷുറന്‍സ് ഫീസിനും വര്‍ധനവ് ഉണ്ടാകും. നിലവിലെ 50 ദീനാറില്‍ നിന്ന് 130 ദീനാറായി ഫീസ് ഉയരും. ജി.സി.സി രാജ്യങ്ങളിലെ ഫീസ് ഘടനയുമായി നടത്തിയ താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചതെന്ന് ഡോ. സാലിഹ് പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനിക്കു കീഴില്‍ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവില്‍വരുക.

ഓരോ മൂന്നു മാസത്തിലും ഒരു ഹെല്‍ത്ത് സെന്റര്‍ എന്ന തോതില്‍ വിവിധ ഭാഗങ്ങളില്‍ തുടങ്ങാനാണ് പദ്ധതി. എല്ലാ പ്രാഥമിക ഹെല്‍ത്ത് സെന്ററുകളും ആശുപത്രികളും 2020 ഓടെ വിദേശികള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയത്.

മുഴുവന്‍ പദ്ധതികളും പ്രാവര്‍ത്തികമാകുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്ക് ഇല്ലാതായേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചതോടെ തിരക്കിന് കുറവുവന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x