Currency

റിമോട്ട് വര്‍ക്ക് വീസയ്ക്ക് അംഗീകാരം; കമ്പനി ഏതായാലും ഇനി യുഎഇയില്‍ താമസിച്ച് ജോലി ചെയ്യാം

സ്വന്തം ലേഖകന്‍Tuesday, March 23, 2021 11:47 am

അബുദാബി: യുഎഇയില്‍ താമസിച്ചു ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്ന റിമോട്ട് വര്‍ക്ക് വീസയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ എല്ലാ രാജ്യക്കാര്‍ക്കുമായി വ്യാപിപ്പിക്കുകയും ചെയ്തു. ലോകത്തെ ഏതു രാജ്യത്തെ കമ്പനികളുടെ ജീവനക്കാരായാലും യുഎഇയിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ റിമോര്‍ട്ട് വര്‍ക്ക് വീസ. ഈ കമ്പനിയുടെ സാന്നിധ്യം യുഎഇയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വീസ ലഭിക്കും. യുഎഇ ആദ്യമായാണ് ഇത്തരമൊരു വീസ നല്‍കുന്നത്.

അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. കൂടുതല്‍ വിദഗ്ധരെയും നിക്ഷേപകരെയും സംരംഭകരെയും യുഎയിലേക്ക് ആകര്‍ഷിക്കാന്‍ തീരുമാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യക്കാര്‍ക്കും ഒന്നിലേറെ തവണ യുഎഇയില്‍ വന്നുപോകാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസയാണ് ശ്രദ്ധേയമായ ഒരു പ്രഖ്യാപനം.

നിലവില്‍ വിസിറ്റ്, ടൂറിസ്റ്റ് വീസകളില്‍ യുഎഇയിലെത്തി കാലാവധി തീരുന്നതിനു മുന്‍പ് രാജ്യം വിട്ടാല്‍ തിരിച്ചുവരാനാകില്ല. 3, 6, 12 മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസയില്‍ എത്തുന്നവര്‍ക്കു കാലാവധിക്കുള്ളില്‍ പല തവണ യുഎഇയിലെത്തി മടങ്ങാം. എന്നാല്‍ ഒരിക്കല്‍ നല്‍കിയ വീസ ദീര്‍ഘിപ്പിക്കാനോ റദ്ദാക്കാനോ സാധിക്കില്ല. വന്‍കിട കമ്പനികള്‍ക്കാണ് മള്‍ട്ടിപ്പിള്‍ ഈ വീസ എടുക്കാന്‍ അനുമതി. 3 മാസത്തേക്കു 1500, 6 മാസത്തേക്കു 3300 ദിര്‍ഹമാണ് നിരക്ക്. 1020 ദിര്‍ഹം ഗാരന്റി തുക കെട്ടിവയ്ക്കണം. ഈ തുക വ്യക്തി രാജ്യം വിട്ടാല്‍ തിരിച്ചു ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x