
മസ്‌കത്ത്: മസ്‌കത്ത് ഫെസ്റ്റിവലിന് തിരശീല വീണു. സമാപന ദിവസം അമിറാത്തിലും നസീം ഗാര്‍ഡനിലുമായി ഫെസ്റ്റിവല്‍ കാഴ്ചകള്‍ കാണാനും വെടിക്കെട്ട് ആസ്വദിക്കാനും നിരവധി പേരാണ് എത്തിയത്. പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും വിനോദത്തിന്റെയും ദിനരാത്രങ്ങളെ സ്വദേശികളും വിദേശികളും ഉത്‌സാഹത്തോടെ നെഞ്ചിലേറ്റി. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേരാണ് ഇത്തവണ ഫെസ്റ്റവലിന് എത്തിയത്.
അഞ്ച് ലക്ഷത്തോളം പേര്‍ ഫെസ്റ്റിവലിന് എത്തിയതായാണ് അനൗദ്യോഗിക കണക്കുകള്‍. സ്‌കൂളുകളുടെയും കോളജുകളുടെയും സര്‍വകലാശാലകളുടെയും അര്‍ധവാര്‍ഷിക അവധിക്കാലത്തായിരുന്നു ഫെസ്റ്റിവല്‍ എന്നതിനാല്‍ കുടുംബങ്ങള്‍ കൂടുതലായി ഉത്‌സവ നഗരികളില്‍ എത്തി.
ഒമാന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഒമാന്‍ ബ്രൈഡ് ഷോയും ഫാഷന്‍ ഷോയുമായിരുന്നു ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. മസ്‌കത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഇനി ടൂര്‍ ഓഫ് ഒമാന്‍ സൈക്കിളോട്ട മത്‌സരമാണ് ബാക്കിയുള്ളത്. ഇത് ഈ മാസം 13 മുതല്‍ ആറു ദിവസത്തേക്ക് നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.