
ദോഹ: 2020 ഓടെ ഖത്തര്‍ ഗവണ്മെന്റിന്റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കും. ഖത്തര്‍ ഗതാഗത വാര്‍ത്താവിതരണ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള സ്മാര്‍ട്ട് പദ്ധതി പ്രകാരം നിലവില്‍ ഖത്തറിലെ 2400 സര്‍വീസുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. ഇവയില്‍ 600 ലധികം മൊബൈല്‍ സേവനങ്ങളും ഉള്‍പ്പെടും.
ഇന്റര്‍നെറ്റിന്റെ ഉപയോഗത്തില്‍ ലോകത്ത് ഖത്തറിന് ഒന്നാം സ്ഥാനമാണെന്നും വിവര സാങ്കേതിക വാര്‍ത്താവിനിമയ രംഗത്ത് ഖത്തര്‍ മുന്‍നിരയിലാണെന്നും മന്ത്രി പറഞ്ഞു. ഖത്തറിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ വിഷന്‍ 2030 ദര്‍ശന രേഖയനുസരിച്ചും സമ്പൂര്‍ണ ഡിജിറ്റലൈസേഷന് പദ്ധതികള്‍ രാജ്യത്തിനുണ്ട്.
ഖത്തറിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ നിരക്ക് 147 ശതമാനവും, സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവരുടെ നിരക്ക് 99 ശതമാനവുമാണ്. വിവിധ മേഖലകളില്‍ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് നടപ്പിലാക്കിവരികയാണ്. 2020 ഓടെ പദ്ധതി പൂര്‍ണ്ണമാവുകയും ഖത്തര്‍ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് സ്റ്റേറ്റായി മാറുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.