
മസ്‌കത്ത്: താമസമേഖലകളില്‍ കുടുംബമില്ലാതെ താമസിക്കുന്നവര്‍ക്കെതിരെ മസ്‌കത്ത് മുനിസിപ്പാലിറ്റി നടപടി തുടരുന്നു. കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ബാച്ച്‌ലര്‍മാര്‍ വൃത്തിഹീനമായും മറ്റുള്ളവര്‍ക്ക് ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതും ഒരു റൂമില്‍ നിരവധിപേര്‍ താമസിക്കുന്നതും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ് നടപടിയുടെ പ്രധാന കാരണം.
സാമൂഹിക സുരക്ഷയ്ക്ക് ഹാനികരമാവുകയും കുടുംബങ്ങള്‍ക്ക് ശല്യമാവുകയും ചെയ്തതോടെയാണ് നഗരസഭാധികൃതര്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെ നേരത്തെ കുടുംബമായി കഴിഞ്ഞവര്‍ പലരും ഇപ്പോള്‍ ഒറ്റക്കാണ് താമസിക്കുന്നത്. കുടുംബം നാട്ടിലേക്ക് തിരിച്ചശേഷം നിലവിലെ ഫ്‌ളാറ്റുകള്‍ ഒഴിവാക്കി ഷെയറിങായി താമസിക്കുന്നവരും നിരവധിയാണ്. ഇത്തരക്കാരും ബാച്ച്‌ലര്‍ പദവിയില്‍ വരുമോ എന്നതും അവ്യക്തമാണ്.
എന്നാല്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള വിദേശികള്‍ ബാച്ച്‌ലര്‍ പദവിയില്‍ വരില്ലെന്നാണ് മസ്‌കത്ത് നഗരസഭയിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.