
മസ്കത്ത്: ഒമാനി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ സ്കോളര്‍ഷിപ്പോടെ പഠനത്തിന് അവസരം ഒരുക്കി മസ്കത്ത് ഇന്ത്യന്‍ എംബസി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 83 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് ഒമാനി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. 15,000ത്തില്‍ പരം സീറ്റുകളാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്.
വ്യത്യസ്ത മേഖലകളിലെ കോഴ്സുകളും സ്വദേശി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തെരഞ്ഞെടുക്കാനാകും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിന് പ്രത്യേകം നിരക്ക് ഈടാക്കില്ല. പ്രവേശന അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്രീകൃത അഡ്മിഷന് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യത, ലഭ്യമായ സീറ്റുകള്‍ തുടങ്ങിയവ കൂടി പരിഗണിച്ചാണ് സീറ്റുകള്‍ അനുവദിക്കുക.
അഡ്മിഷന് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനപ്പെടുത്തി സ്കോളര്‍ഷിപ്പ് അനുവദിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്നദ്ധമാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. പ്രവേശന യോഗ്യത, ഫീസ് ഘടന, വിസ നടപടികള്‍, താമസ സ്ഥലം, സ്ഥാപനങ്ങള്‍ക്ക് സമീപത്തെ താമസ ചെലവ്, ഇന്ത്യന്‍ സംസ്കാരം, വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാനും ഇന്ത്യയെ അറിയാനും സഹായകമാകുന്ന സ്ഥലങ്ങള്‍ തുടങ്ങിയ സമ്പൂര്‍ണ വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി മനസിലാക്കാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.