
മസ്കത്ത്: റമദാനില്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കരുതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്കി. നിയമം ലംഘിക്കുന്ന വ്യാപാരികള്‍ക്ക് 60 റിയാല്‍ മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും അതോറിറ്റി വക്താവ് പറഞ്ഞു. റമദാന് മാസം മുഴുവന്‍ സാധനങ്ങളുടെ വില നിരീക്ഷിക്കും. ചില ഭക്ഷണ സാധനങ്ങള്‍ക്ക് റമദാനില്‍ ആവശ്യം വര്‍ധിക്കും.
ആവശ്യ സാധനങ്ങളുടേതടക്കം വില വര്‍ധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം സഹായിക്കും. പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കാനും അന്യായ വില വര്‍ധന തടയാനും മവേല സെന്‍ട്രല്‍ മാര്‍ക്കറ്റിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ വര്‍ധിപ്പിക്കുന്നതടക്കം ശിക്ഷാ നടപടികളും കൈക്കൊള്ളും.
വിവിധ ഷോപ്പിങ് കേന്ദ്രങ്ങളുമായി ചേര്‍ന്ന് ഇക്കുറിയും ഉപഭോക്തൃ അതോറിറ്റി റമദാന് ബാസ്കറ്റ് പുറത്തിറക്കിയിട്ടുണ്ട്. അരി, ധാന്യം, ഓയില്‍ പഞ്ചസാര തുടങ്ങി 19ഓളം ഉല്പന്നങ്ങള് അടങ്ങിയതാണ് ബാസ്കറ്റ്. ഒമ്പത് റിയാല്‍ മുതല്‍ 10 റിയാല്‍ വരെയാണ് റമദാന് ബാസ്കറ്റിന്റെ വില.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.