
മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതായ ലഗേജുകള്‍ക്ക് ഫീസ് ഈടാക്കി തുടങ്ങി. ആഗസ്ത് ഒന്നു മുതലാണ് ചെക്ക് ഇന്‍ ചെയ്യുന്ന ലഗേജുകള്‍ക്ക് പുതിയ ഫീസ് നിലവില്‍ വന്നത്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനൊപ്പം സലാല, സുഹാര്‍ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്കും പുതിയ ലഗേജ് നിയമം ബാധകമാണ്. കണ്‍വെയര്‍ ബെല്‍റ്റുകള്‍ മുഖേന കൈകാര്യം ചെയ്യാന്‍ കഴിയാത്തവയാണ് പ്രത്യേക വിഭാഗത്തില്‍ പെടുന്നത്.
അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള വലുപ്പത്തിലും ഭാരത്തിലും കൂടുതലോ കുറവോ ഉള്ളവക്ക് ഒപ്പം ക്രമരഹിതമായ രൂപത്തിലുള്ളവയും ഇനി പ്രത്യേക ഫീസ് നല്‍കി കൊണ്ടുപോകാവുന്നതാണ്. ലഗേജിന്റെ വലുപ്പം അധികമാവുകയും ഭാരം ഏഴ് കിലോയില്‍ കുറവ് ആണെങ്കിലും ഇനി പ്രത്യേകം പണം നല്‍കണം. ഇതോടൊപ്പം 43 ഇഞ്ചിന് മുകളില്‍ സ്‌ക്രീന്‍ വലുപ്പമുള്ള ടെലിവിഷനുകള്‍, ഫ്‌ലാറ്റ് പാനല്‍ ഡിസ്‌പ്ലേകള്‍ എന്നിവ കൊണ്ടുപോകുന്നതിനും അധിക ഫീസ് നല്‍കണം. സ്‌ട്രോളറുകള്‍, വീല്‍ ചെയറുകള്‍, ഗോള്‍ഫ് ബാഗുകള്‍ എന്നിവക്ക് പുറമെ വിമാനത്താവള കമ്പനികള്‍ സൗജന്യമായി നല്‍കുന്ന പ്രത്യേക ലഗേജുകളെയും പുതിയ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.