
അബൂദബി: യു.എ.ഇയില്‍ അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നീട്ടി. ഡിസംബര്‍ ഒന്ന് വരെ ഒരു മാസത്തേക്ക് കൂടിയാണ് ആനുകൂല്യം നീട്ടിയത്. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തീരുമാനം ഗുണകരമാകും.
യു.എ.ഇയില്‍ താമസ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നവര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കാനാണ് ആഗസ്റ്റ് ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഈ ആനുകൂല്യം വിനിയോഗിക്കാത്തവര്‍ക്ക് ഒരു മാസത്തെ കൂടി സമയം നല്‍കാനാണ് ഫെഡറല്‍ ഐഡിന്റിറ്റ് അതോറിറ്റിയുടെ തീരുമാനം. ഡിസംബര്‍ ഒന്ന് വരെ യു.എ.ഇയില്‍ പൊതുമാപ്പ് തുടരും. അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ മാത്രമല്ല, രേഖകള്‍ നിയമാനുസൃതമാക്കാനും മറ്റൊരു ജോലിയില്‍ പ്രവേശിക്കാനും ഈ കാലയളവില്‍ അവസരമുണ്ടാകും.
പൊതുമാപ്പില്‍ മടങ്ങുന്നവര്‍ക്ക് യു.എ.ഇയിലേക്ക് നിയമാനുസൃതം തിരിച്ചുവരാന്‍ തടസമുണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് മറ്റൊരു തൊഴില്‍ ലഭിക്കുന്നത് വരെ തൊഴില്‍മന്ത്രാലയത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആറ് മാസം രാജ്യത്ത് തുടരാന്‍ പുതിയ വിസയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.