Currency

സ്വകാര്യ സ്‌കൂളുകളില്‍ രണ്ട് ഷിഫ്റ്റുകള്‍

സ്വന്തം ലേഖകന്‍Saturday, January 26, 2019 2:23 pm

ദോഹ: ചില സ്വകാര്യ സ്‌കൂളുകളില്‍ രണ്ട് ഷിഫ്റ്റുകള്‍ക്ക് അനുമതി നല്‍കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാകും. അടുത്ത അധ്യയനവര്‍ഷം മുതലാണ് നിയന്ത്രണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായി തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഇതിനുള്ള അനുമതി നല്‍കുന്നത്. പ്രത്യേകിച്ചും കമ്യൂണിറ്റി സ്‌കൂളുകളിലാണ് ഷിഫ്റ്റ് സമ്പ്രദായം വരുന്നത്. ഇതോടെ മലയാളികളടക്കമുള്ള പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇത് നല്‍കുന്ന സൗകര്യം ചെറുതല്ല.

വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്ന കാര്യത്തില്‍ നിലവില്‍ ഏറെ അസൗകര്യങ്ങള്‍ ഉണ്ട്. സീറ്റുകളുടെ പരിമിതിയാണ് ഇതിന്റെ ഏറ്റവും വലിയ കാരണം. ഇതിനാല്‍ പല രക്ഷിതാക്കളും നിര്‍ബന്ധിത സാഹചര്യത്തില്‍ മക്കളെ നാട്ടില്‍ തന്നെ നിര്‍ത്തുകയാണ് ചെയ്യുന്നത്. ഇതിന് ഒരുപരിധിവരെ പരിഹാരമുണ്ടാക്കാന്‍രണ്ട് ഷിഫ്റ്റ് സമ്പ്രദായം മൂലം കഴയും. കൂടുതല്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂള്‍സ് ലൈസന്‍സിങ് ഡയറക്ടര്‍ ഹമദ് അല്‍ഘാലി പറയുന്നു.

വിവിധ കമ്യൂണിറ്റി സ്‌കൂളുകളില്‍ സീറ്റുകള്‍ക്ക് കാര്യമായ ദൗര്‍ലഭ്യമുണ്ട്. നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകളില്‍ രണ്ട് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിവരുന്നുണ്ട്. സ്‌കൂള്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഖത്തറിലും രണ്ട് ഷിഫ്റ്റ് നടപ്പാക്കുന്നത്. ഇന്ത്യ, പാകിസ്താനി കരിക്കുലങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍, ടുണീഷ്യന്‍, ഈജിപ്ഷ്യന്‍, ഫിലിപ്പിനോ കമ്യൂണിറ്റി സ്‌കൂളുകള്‍ എന്നിവയെയാണ് രണ്ടു ഷിഫ്റ്റിനായി ആദ്യം പരിഗണിക്കുന്നത്.

പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്ററി തലങ്ങളില്‍ മാത്രമായിരിക്കും രണ്ടു ഷിഫ്റ്റ് അനുവദിക്കുക. ഒരു രാജ്യത്തും കിന്റര്‍ഗാര്‍ട്ടനില്‍ ഇതു നടപ്പാക്കുന്നില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x