
മസ്കത്ത്: ദുബായിലേക്കുള്ള ഇന്റര്‍സിറ്റി സര്‍വിസുകളുടെ ടിക്കറ്റ് നിരക്കില്‍ മുവാസലാത്ത് കുറവുവരുത്തി. 20 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. കൂടാതെ മസ്കത്ത്- ദുബായ് റൂട്ടിലെ സര്‍വിസുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. റമദാന് മുന്‍ നിര്‍ത്തിയാണ് ഈ ആനുകൂല്യങ്ങളെന്ന് മുവാസലാത്ത് അറിയിച്ചു.
മസ്കത്തില് നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് ഏഴര റിയാലും സുഹാറില്‍നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് നാല് റിയാലുമാണ് പുതുക്കിയ നിരക്ക്. പുതുക്കിയ ഷെഡ്യൂള്‍പ്രകാരം അസൈബയിലെ പ്രധാന ബസ് സ്റ്റേഷനില്‍നിന്ന് നാല് സര്‍വിസുകളാകും ദുബായിലേക്ക് ഉണ്ടാവുക. രാവിലെ 6.20, 10.20, വൈകീട്ട് 3.20, രാത്രി 11.20 സമയങ്ങളിലാകും സര്‍വിസുകള്‍. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, ബര്‍ക്ക, സുഹാര്‍, ഷിനാസ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ രണ്ട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
അബൂ ഹെയില്‍ സ്റ്റേഷനിലാണ് അവസാന സ്റ്റോപ്പ്. അബൂ ഹെയിലില്നിന്ന് രാവിലെ 7.30, വൈകീട്ട് 3.30, ആറു മണി, രാത്രി 11മണി സമയങ്ങളിലാണ് മസ്കത്തിലേക്കുള്ള സര്‍വിസുകള്‍ പുറപ്പെടുക. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ രണ്ട്, സുഹാര്‍, അല്‍ ഖാബൂറ, അല്‍മുസന്ന, ബുര്‍ജ് അല്‍ സഹ്വ, മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. അസൈബ ബസ് സ്റ്റേഷനാണ് അവസാന സ്റ്റോപ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.