
മസ്‌കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ‘ഹിക്ക’ ചുഴലിക്കാറ്റ് ഒമാന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇരുപതു കിലോമീറ്റര്‍ അടുത്ത് എത്തിയതായി ഒമാന്‍ കാലാവസ്ഥ കേന്ദ്രം. ‘ശര്‍ഖിയ ‘ ‘അല്‍ വുസ്ത’ എന്നീ തീരപ്രദേശങ്ങളില്‍ കനത്ത മഴയോട് കൂടി ‘ഹിക്ക ‘ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
ഹിക്ക’ ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമാണെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ വുസ്ത മേഖലയിലെ ‘ദുഃഖം’ എന്ന പട്ടണത്തില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെയാണ് ‘ഹിക്ക ചുഴലിക്കാറ്റ് ഇപ്പോള്‍. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നത് മൂലം മസീറ, ബൂ അലി എന്നി പ്രദേശങ്ങളില്‍ രാവിലെ മുതല്‍ തന്നെ മഴ പെയ്തു തുടങ്ങിയിരുന്നു.
സുരക്ഷ കണക്കിലെടുത്തു അല്‍ വുസ്ത, ശര്‍ഖിയ എന്നി ഗവര്‍ണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അടുത്ത മൂന്നു ദിവസത്തേക്ക് അവധി നല്‍കിയിട്ടുണ്ട്. സൂര്‍, ജാലാന്‍, ദുഃഖം, ഹൈമ എന്നീ പ്രദേശങ്ങളിലേക്കുള്ള മൗസലത്ത് ബസ്സ് സര്‍വീസുകളും നിര്‍ത്തി വെച്ചതായി അധികൃതര്‍ അറിയിച്ചു. കടലില്‍ തിരമാല ഉയരാനും കരയില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.