
ദോഹ: ഖത്തറില്‍ അടുത്ത വര്‍ഷത്തേക്കുള്ള പൊതുബജറ്റിന് അമീര്‍ അംഗീകാരം നല്‍കി. മൊത്തം 210.5 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ ചിലവ് വകയിരുത്തിയിരിക്കുന്ന ബജറ്റ് സാമ്പത്തിക സാമൂഹിക മാനുഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് തയ്യാറാക്കിയിട്ടുള്ളത്. വിഷന്‍ 2030 വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളിലേക്ക് ഉപകാരപ്പെടുന്നവിധത്തിലുള്ളതാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി അവതരിപ്പിച്ചിരിക്കുന്ന 2020ലേക്കുള്ള വാര്‍ഷിക ബജറ്റ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ചെലവേറിയ വര്‍ഷമാണിത്. പൗരന്മാര്‍ക്ക് പുതിയ പാര്‍പ്പിടം, ഭക്ഷ്യസുരക്ഷ, പ്രത്യേക സാമ്പത്തിക മേഖല, അടിസ്ഥാന സൗകര്യ വികസനം, വ്യാവസായിക മേഖലകളുടെ വികസനം എന്നിവയ്ക്ക് ബജറ്റില്‍ ഊന്നലുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, ഗതാഗതം, വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് എന്നിവയ്ക്കും നല്ല നീക്കിയിരിപ്പുണ്ട്. നിലവില്‍ പ്രഖ്യാപിച്ചു കഴിഞ്ഞ വികസന പ്രവൃത്തികള്‍ക്കുള്ള വിഹിതം നിലനിര്‍ത്തിക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം വരുന്ന ജനുവരി ഒന്ന് മുതല്‍ ബജറ്റ് പ്രാബല്യത്തില്‍ വരും
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.