
ന്യൂഡല്‍ഹി: യു.എ.ഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധി ഇനി ഇന്ത്യയില്‍ നടപ്പാക്കും. ഇത് സംബന്ധിച്ച് കേന്ദ്ര നിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. യു.എ.ഇയിലെ കോടതികളുടെ വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക. യു.എ.ഇയില്‍ പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ നാട്ടിലെ മുന്‍സിഫ് കോടതിയില്‍ കക്ഷികള്‍ എക്സിക്യൂഷന് പെറ്റീഷന് നല്കിയാല് മതിയാകും. ഇതോടെ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യു.എ.ഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടില്‍ നടപ്പാകും.
യു.എ.ഇ ഫെഡറല്‍ സൂപ്രീം കോടതി, അബൂദബി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, ഫസ്റ്റ് ഇന്‍സ്റ്റന്‍സ്, അപ്പീല്‍ കോടതികള്‍, അബൂദബി നീതിന്യായ വകുപ്പ്, ദുബായ് കോടതി, റാസല്‍ഖൈമ നീതിന്യായ വകുപ്പ്, അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, ദുബായിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി തുടങ്ങിയവയുടെ വിധികള്‍ ഇത്തരത്തില്‍ നാട്ടില്‍ നടപ്പാക്കാന്‍ കഴിയും. ഇന്ത്യയില്‍ കോടതി വിധികള്‍ നടപ്പാക്കപ്പെടുന്ന വിദേശരാജ്യങ്ങളുടെ പട്ടികയില്‍ ഇതുവരെ യു.എ.ഇ ഉള്‍പ്പെട്ടിരുന്നില്ല.
നേരത്തേ ഇത്തരം കേസുകളില്‍ നാട്ടിലെ കോടതികളില്‍ പുതിയ ഹരജി നല്കി വിചാരണ നടത്തണമായിരുന്നു. പുതിയ വിഞ്ജാപനത്തോടെ നേരിട്ട് വിധി നടപ്പാക്കി കിട്ടാന്‍ കക്ഷികള്‍ക്ക് നാട്ടില്‍ തന്നെ അവസരം ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.