
ദോഹ: പകര്‍ച്ചവ്യാധി രോഗങ്ങള്‍ മറച്ചുവെച്ച് സമൂഹത്തില്‍ കഴിയുന്നവര്‍ക്കെതിരെയുള്ള 1999 ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഉത്തരവിറക്കി. പുതിയ ഭേദഗതിയനുസരിച്ച് ഇത്തരം കുറ്റം ചെയ്യുന്നവര്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. ഇല്ലെങ്കില്‍ രണ്ട് ലക്ഷം ഖത്തരി റിയാല്‍ ഏകദേശം നാല്‍പ്പത് ലക്ഷം രൂപ പിഴയായി ഒടുക്കേണ്ടി വരും. ചിലപ്പോള്‍ രണ്ട് ശിക്ഷയും ഒരുമിച്ച് ലഭിച്ചേക്കാം.
ചികിത്സിക്കുന്ന ഡോക്ടറാണ് രോഗിയില്‍ പകര്‍ച്ചവ്യാധി കണ്ടെത്തുന്നതെങ്കില്‍ അത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കേണ്ട ഉത്തരവാദിത്തം ആ ഡോക്ടര്‍ക്കാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിക്കാണ് രോഗമുള്ളതെങ്കില്‍ അത് അറിയിക്കേണ്ടത് സ്ഥാപനത്തിന്റെ മേധാവിയാണ്. രാജ്യത്തേക്കെത്തുന്ന വിദേശി തൊഴിലാളിക്ക് പകര്‍ച്ചവ്യാധിയുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത റിക്രൂട്ട് ചെയ്യുന്ന ആളിന്റെയോ സ്ഥാപനത്തിന്റെയോ ആണ്. ഇക്കാര്യത്തില്‍ ആരുടെ ഭാഗത്തൊക്കെ വീഴ്ച്ച വരുന്നുണ്ടോ അവരെല്ലാം ശിക്ഷാനടപടി നേരിടേണ്ടി വരും.
ഇത്തരം രോഗികള്‍ ക്വാറന്റൈന്‍ കാലയളവില്‍ കഴിയണമെന്നത് നിയമപരമായ ബാധ്യതയാണെന്നും ഭേദഗതിയില്‍ പറയുന്നു. ഖത്തറില്‍ കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ നിയമഭേദഗതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.